അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്ര വികസനത്തിനായി ഭൂമി വാങ്ങിയതില്‍ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. ഭൂമി ഇടപാടില്‍ 16.5 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഇരു പാര്‍ട്ടികളുടെയും ആവശ്യം.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ശ്രീ രാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. രാമജന്മഭൂമിയോട് ചേര്‍ന്നുള്ള ഭൂമി വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നു എന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയും രംഗത്ത് വന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഈ ഭൂമി 2 റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ 2 കോടി രൂപയ്ക്കു വാങ്ങിയെന്നും മിനിറ്റുകള്‍ക്കകം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചു നല്‍കിയെന്നും രേഖകള്‍ നിരത്തി സമാജ് വാദി പാര്‍ട്ടി നേതാവ് പവന്‍ പാണ്ഡെ ആരോപിച്ചു. ട്രസ്റ്റിലെ ചില അംഗങ്ങള്‍ക്കും പ്രാദേശിക ബിജെപി നേതാക്കള്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ ആരോപണം.
ശ്രീരാമന്റെ പേരില്‍ അഴിമതി നടക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്നു ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് ഇരു പാര്‍ട്ടികളും ഉന്നയിക്കുന്നത്. എന്നാല്‍ ട്രസ്റ്റ് സെക്രട്ടറിയും വി എച് പി നേതാവുമായ ചമ്പത് റായി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.




