ഒമാനില്‍ നാലു വിഭാഗങ്ങളില്‍ വിസ നിരോധനം കര്‍ശനമാക്കി

untitled-1-copyമസ്‌കത്ത്: ഒമാനില്‍ നാലു വിഭാഗങ്ങളില്‍ വിസ നിരോധനം കര്‍ശനമാക്കുകയും നാലു മേഖലകളില്‍ വിസ നിയന്ത്രണത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തു. കാര്‍പന്‍ററി വര്‍ക്ഷോപ്, അലൂമിനിയം വര്‍ക് ഷോപ്, മെറ്റല്‍ വര്‍ക് ഷോപ്, ബ്രിക്സ് ഫാക്ടറി എന്നിവിടങ്ങളില്‍ പുതുതായി വിസ നല്‍കുന്നതിന് നേരത്തേ നിയന്ത്രണമുണ്ടായിരുന്നെങ്കിലും കര്‍ശനമാക്കി നടപ്പാക്കിയിരുന്നില്ല.

2017 ജനുവരി ഒന്നുമുതല്‍ ജൂലൈ വരെ ഈ നാലുവിഭാഗത്തിലും വിസ അനുവദിക്കില്ല. എന്നാല്‍, നിലവില്‍ ഈ വിസയില്‍ ജോലിചെയ്യുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ല.

ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റെപ്രസന്‍േററ്റിവ്, നിര്‍മാണം, ശുചീകരണം എന്നീ മേഖലകളിലാണ് വിസാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ ജൂണ്‍ ഒന്നുവരെയാണ് ഇവയുടെ നിരോധനം തുടരുക. ഈ മേഖലയില്‍ ഏറെക്കാലമായി വിസ നിരോധനം നടപ്പിലുണ്ട്. കാലാവധി കഴിയുമ്പോള്‍ വീണ്ടും നിരോധനം പുതുക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്.

രാജ്യത്ത് നിലനില്‍ക്കുന്ന ഫ്രീ വിസ സമ്പ്രദായം പൂര്‍ണമായി നിര്‍ത്തലാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. ഫ്രീ വിസയിലുള്ളവര്‍ നിര്‍മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത്.നിര്‍മാണ കമ്പനികള്‍ക്ക് പുതിയ പദ്ധതികള്‍ കിട്ടുമ്പോള്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്ത സാഹചര്യത്തിലാണ് ഫ്രീ വിസക്കാരെന്നറിയപ്പെടുന്ന താല്‍ക്കാലിക ജോലിക്കാരെ വാടകക്കെടുക്കുന്നത്. ദിവസക്കൂലിക്കായിരിക്കും ഇവര്‍ ജോലി എടുക്കുന്നത്. കമ്പനികള്‍ക്ക് വലിയ ബാധ്യതയില്ലാത്തതിനാല്‍ നിരവധി കമ്പനികള്‍ ഈ രീതി പിന്തുടരുന്നുണ്ട്. എന്നാല്‍, ഈ സമ്പ്രദായം പൂര്‍ണമായി നിയന്ത്രിക്കാനാണ് തന്‍ഫീദ് മാനവ വിഭവശേഷി മാന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്.

അതെസമയം അധികൃതരുടെ നിരോധനത്തെ മറികടക്കുന്നത് പിടിക്കപ്പെട്ടാല്‍ ശക്തമായ ശിക്ഷാ നടപിടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top