മതിയായ രേഖകളില്ല; 80 ലക്ഷത്തോളം രൂപയുമായി ആലപ്പുഴ സ്വദേശി പിടിയില്‍ 

പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാറില്‍ ബാഗിലാക്കി കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പോലീസ് പിടിയില്‍. ആലപ്പുഴ മണ്ണാഞ്ചേരി മുല്ലക്കല്‍ വീട്ടില്‍ അന്‍സിഫ്(30) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ദേശീയപാതയില്‍ പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് കാറില്‍ പണവുമായി യുവാവിനെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെയും എസ്.ഐ. സി.കെ. നൗഷാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹനവും പണവും പിടികൂടിയത്.

അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കിയാണ് പണം വെച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട് വഴി ആലപ്പുഴയിലേക്ക് പണവുമായി പോവുകയായിരുന്നു അന്‍സിഫ് എന്നാണ് വിവരം. ഇയാളുടെ കാറിന് മുന്നിലെ ചില്ലില്‍ ‘ഡോക്ടര്‍’ അടയാളവും പതിപ്പിച്ചിരുന്നു.

കാര്‍ അന്‍സിഫിന്റേതാണോ എന്നതും പണത്തിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം പോലീസ് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം പണം തിരികെ ലഭിക്കും. സംഭവത്തെക്കുറിച്ച് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനും(ഇ.ഡി.) ആദായനികുതി വിഭാഗത്തിനും റിപ്പോര്‍ട്ട് നല്‍കുമെന്ന് എസ്.ഐ. പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top