യുഎഇയില്‍ മാര്‍ച്ച് 1 മുതല്‍ പൊതുയിടങ്ങളില്‍ മാസ്‌ക് വേണ്ട; വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണ്ട; ക്വാറന്റൈന്‍ അടക്കം നിയന്ത്രണങ്ങളില്‍ മാറ്റം

പൊതുസ്ഥലങ്ങളില്‍ അടുത്ത മാസം ആദ്യം മുതല്‍ മാസ്‌ക് ഉപയോഗം, വിദേശരാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന എന്നിവ ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ചട്ടങ്ങളില്‍ മാറ്റങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. പൊതുഇടങ്ങളില്‍ മാസ്‌ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. പ്രാദേശിക തലത്തില്‍ ഓരോ എമിറേറ്റുകള്‍ക്കും ക്വാറന്റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്.

പള്ളികളിലെ ഒരുമീറ്റര്‍ അകലം പാലിക്കണമെന്ന നിബന്ധന തുടരും.
പള്ളികളില്‍ ബാങ്കും ഇഖാമത്തിനും ഇടയിലുള്ള സമയ വ്യത്യാസം പഴയ നിലയിലാക്കി. പള്ളികളില്‍ ഖുര്‍ആന്‍ കൊണ്ടുവരാം. നേരത്തെ ഖുര്‍ആന്‍ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു.

റാപിഡ് പി.സി.ആര്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ആര്‍ടിപിസിആറും ഒഴിവാക്കുന്നത്. വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിയില്‍ വ്യത്യാസമില്ല. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജി.ഡി.ആര്‍.എഫ്.എ യുടെയോ ഫെഡറല്‍ അതോറിറ്റിയുടേയോ അനുമതി ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് വേണമെന്ന നിബന്ധനയും ഒഴിവാക്കുകയാണ. അതിര്‍ത്തിയിലെ ഇഡിഇ സ്‌കാനര്‍ പരിശോധനയും ഒഴിവാക്കുമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. ഈ മാസം 28 മുതല്‍ പ്രാബല്യത്തില്‍ വരും.

 

Share news
error: Content is protected !!
Scroll to Top