ബാബുവിനെതിരെ കേസെടുക്കില്ല; മന്ത്രി എ കെ ശശീന്ദ്രന്‍

പാലക്കാട്: ട്രെക്കിങ്ങിനിടെ മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കില്ലെന്ന്
വനം മന്ത്രി എകെ ശശീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചു. വനം വകുപ്പ് മേധാവിയുടെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയും മന്ത്രി വിളിപ്പിച്ചു. കേസ് നടപടി വേഗത്തിലായിപ്പോയെന്ന് മന്ത്രി ശശീന്ദ്രന്‍ പ്രതികരിച്ചു. നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

വനമേഖലയില്‍ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ കേസെടുക്കുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം കേസെടുക്കുന്നതിനെതിരെ മന്ത്രി രംഗത്ത് വന്നു. ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ബാബുവിനെതിരെ ചുമത്താനായിരുന്നു ആലോചന. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബാബുവിന് ഇന്നലെ ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കിയെന്ന് ഡിഎംഒ ഡോ കെ പി റീത്ത പറഞ്ഞു. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇദ്ദേഹത്തെ വീട്ടുകാര്‍ കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല. ആരോഗ്യ നില തൃപ്തികരമാണെങ്കിലും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും ഡിഎംഒ വ്യക്തമാക്കി. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 43 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാല്‍ ബാബു ക്ഷീണിതനായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു, ഇറങ്ങുന്നതിനിടെ അവശനായി കാല്‍ വഴുതി വീഴുകയായിരുന്നു. പൊലീസ്, അഗ്‌നിരക്ഷാസേന, വനം-റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബെംഗളൂരു, ഊട്ടി വെല്ലിങ്ടന്‍ എന്നിവിടങ്ങളില്‍നിന്നു കരസേനയുടെ 2 സംഘങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top