വിജയ് ബാബുവിനെതിരേ നടപടിയില്ല; അമ്മയുടെ ഐസിസിയില്‍ നിന്ന് മാല പാര്‍വതി രാജി വച്ചു

ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അമ്മയുടെ ഐസിസിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ ആഭ്യന്തര പരാതി പരിഹാര സമിതി നടപടി ആവശ്യപ്പെട്ടിരുന്നു. വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടിയല്ലെന്ന് മാലാ പാര്‍വ്വതി പറഞ്ഞു. ഇത്തരത്തില്‍ ഐസിസിയില്‍ തുടരനാകില്ലെന്നും മാലാ പാര്‍വ്വതി വ്യക്തമാക്കി.

നടപടിയൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് രാജി നല്‍കിയത്. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ അമര്‍ഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. അമ്മ പുറത്തിറക്കിയ പ്രെസ് റിലീസ് കണ്ടതില്‍ പിന്നെയാണ് തീരുമാനം. കൂടുതല്‍ വിശദീകരണം പിന്നീട് നല്‍കാമെന്നും മാല പാര്‍വതി പറഞ്ഞു.

വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം നിലപാടെടുത്തു. അവസാനം ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നല്‍കിയ മറുപടി പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ്ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നു ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്.

ഇതിനിടെ ദുബൈയില്‍ ഒളിവിലുള്ള നടനെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം കൊച്ചി സിറ്റി പൊലീസ് ഊര്‍ജിതമാക്കി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ ആവശ്യമെങ്കില്‍ വിദേശത്ത് പോകും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top