നിയോകോവ് വൈറസിനെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളില്‍ അമിത ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. ആല്‍ഫ ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയവ പോലെ മനുഷ്യരില്‍ കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസിന്റെ വകഭേദമല്ല നിയോകോവ്. നേരത്തെ തന്നെ വവ്വാലുകളില്‍ കണ്ടെത്തിയിട്ടുള്ള ഈ വൈറസ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യവിദ്ഗ്ധരുടെ വിലയിരുത്തല്‍.
ഓരോ മൂന്ന് രോഗബാധിതരില്‍ ഒരാളെ കൊല്ലാന്‍ ശേഷിയുള്ള പുതിയ തരം കൊറോണ വൈറസിന്റെ വകഭേദത്തെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ രണ്ട് ദിവസമായി പുറത്തുവരുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകള്‍ക്കിടിയല്‍ കണ്ടത്തിയ ഈ വൈറസ് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിച്ചേക്കാമെന്നു തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഇതിന് അതിവ്യാപന ശേഷിയാണെന്നും വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ‘ബയോആര്‍ക്കൈവ്‌സ്’ എന്ന വെബ്‌സൈറ്റിലാണ് കഴിഞ്ഞ ദിവസം നിയോകോവിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. നിയോകോവ് മനുഷ്യനെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്.
എന്നാല്‍ 2012ല്‍ തന്നെ ദക്ഷിണാഫ്രിക്കയില്‍ വവ്വാലുകളില്‍ നിയോകോവിന്റെ സാനിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. മിഡില്‍ ഈസ്റ്റ് റെസ്പറേറ്ററി സിന്‍ഡ്രോമിന്(മെര്‍സ്) കാരണമായ മെര്‍സ്് കോവ് വൈറസിനോട് 75 ശതമാനത്തോളം സാമ്യമുണ്ട് ഈ വൈറസിന്. എന്നാല്‍ വവ്വാലുകളെ ബാധിക്കുന്ന പോലെ മനുഷ്യകോശങ്ങളെ ബാധിക്കാനുള്ള ജനതിക ഘടന നിലവില്‍ വൈറസിനില്ലെന്നാണ് ആരോഗ്യവിദഗ്ദധര്‍ പറയുന്നത്.




