ദേശീയപാത അധികൃതരുടെ അനാസ്ഥ ;താല്‍ക്കാലിക ഡിവൈഡര്‍ ഒരു വര്‍ഷം തികയും മുമ്പേ എടുത്തു മാറ്റി

തിരൂരങ്ങാടി: ദേശീയപാതയിലെ പ്രധാന അപകട വളവുകളില്‍ സ്ഥാപിച്ച താല്‍ക്കാലിക ഡിവൈഡറുകള്‍ ദേശീയപാത അധികൃതരുടെ അനാസ്ഥമൂലം നിരത്തുകളില്‍ നിന്നും പൂര്‍ണമായി എടുത്തുമാറ്റി. ദേശീയപാതയിലെ പ്രധാന അപകടമേഖലയായ കരിമ്പില്‍ മുതല്‍ കൊടിമരം വരേയുള്ള ഡിവൈഡറുകളാണ് എടുത്തു മാറ്റിയത്. കഴിഞ്ഞമാസം നടന്ന ദേശീയപാത നവീകരണത്തിന്റെ ഭാഗമായാണ് നിരത്തുകളില്‍ നിന്ന് താല്‍ക്കാലിക ഡിവൈഡറുകള്‍ എടുത്ത് മാറ്റിയത്.

നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൊഴിലാളികള്‍ കക്കാട് മുതല്‍ വെന്നിയൂര്‍ വരെയുള്ള പലഭാഗങ്ങളിലായി റോഡ് സൈഡില്‍ ഇവ തള്ളുകയായിരുന്നു. ഇപ്പോള്‍ ഇവ പലഭാഗങ്ങളിലും കിടന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്.
2019 ഡിസംബറില്‍ സ്ഥാപിച്ച താല്‍ക്കാലിക ഡിവൈഡറുകള്‍ ക്വാളിറ്റി ഇല്ലാത്തതിനാല്‍ തന്നെ പലതും റോഡില്‍ വീണ് തന്നെ നശിച്ചിട്ടുണ്ടയിരുന്നു.
ദേശീയ പാതയില്‍ ഏറെ അപകടസാധ്യതയുള്ള ഈ മേഖലയില്‍ നിരന്തരമായ അപകടങ്ങള്‍ കാരണം മോട്ടോര്‍ വാഹന വകുപ്പ് എം ഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയില്‍ താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിച്ചത്. ഇവ സ്ഥാപിച്ചതിനുശേഷം ഈ മേഖലയില്‍ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞത് ഏറെ ആശ്വാസകരമായിരുന്നു.

ദേശീയപാത നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ നിരത്തുകളില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ പരന്നൊഴുകുന്ന കാഴ്ചയാണ്. ഇന്നലെയും ഇവിടെ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടായി .റോഡ് നവീകരിച്ചുവെങ്കിലും പ്രധാന ഭാഗങ്ങളില്‍ സീബ്ര ലൈനുകള്‍ വരക്കാത്തതും ട്രാഫിക് ലൈനുകള്‍ ഇടാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട് . കാല്‍നടയാത്രക്കാര്‍ക്ക് പോലും റോഡ് മുറിച്ച് കടക്കാന്‍ വളരെയധികം പ്രയാസമാണ് ഇത് മൂലം നേരിടുന്നത് . ഇത്തരം സാഹചര്യങ്ങളില്‍ താല്‍ക്കാലിക ഡിവൈഡറുകള്‍ യഥാസ്ഥാനത്ത് സ്ഥാപിക്കാത്തത് അപകടസാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകട സാധ്യത കൂടുതലുള്ള മേഖലകളായ കക്കാട് മുതല്‍ പൂക്കിപ്പറമ്പ് വരേയുള്ള സ്ഥലങ്ങളില്‍ സ്ഥിരം ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top