ദേശീയഗാനത്തെ അപമാനിച്ചെന്ന കേസ് ;സല്‍മാന് ജാമ്യം

Untitled-1 copyകൊച്ചി; ദേശീയഗാനത്തെ അപമാനിച്ചു എന്നതിന്റെ പേരില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിയും, യുവ സാമൂഹ്യ പ്രവര്‍ത്തകനുമായ സല്‍മാന് ജാമ്യം. സല്‍മാന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചു.

സല്‍മാന് വേണ്ടി അഡ്വ. കെ മധുസൂദനനാണ് ഹാജരായത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപക്ക് തുല്ല്യമായ ജാമ്യം നല്‍കണം. രണ്ട് ആള്‍ജാമ്യം വേണം. ജാമ്യക്കാരില്‍ ഒരാള്‍ മാതാപിതാക്കളില്‍ ഒരാളാകണം. മാസത്തില്‍ 2 തവണ അനേ്വഷണ ഉദേ്യാഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയില്‍ പറയുന്നുണ്ട്. കൂടാതെ സല്‍മാന്റെ പാസ്‌പോര്‍ട്ട് ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആഗസ്റ്റ് 19 നാണ് ദേശീയഗാനത്തെ അപമാനിച്ചു എന്ന കേസില്‍ സല്‍മാന്‍ അറസ്റ്റിലായത്. തിരുവനന്തപുരം നിള തിയേറ്ററില്‍ ആഗസ്റ്റ് 18 ന് ദേശീയഗാനം ആലപിച്ചപ്പോള്‍ സിനിമ കാണാനെത്തിയ സല്‍മാനും കൂട്ടരും എഴുന്നേറ്റ് നിന്നില്ലെന്നാണ് ആരോപണം തിയേറ്ററിലുണ്ടായിരുന്ന പരിചയക്കാരില്‍ ചിലര്‍ ഇത് പ്രശ്‌നമാക്കിയതോടെ സല്‍മാനും കൂട്ടരും കൂവുകയും ചെയ്തു എന്നു പറയുന്നു. തുടര്‍ന്ന് 19 ന് അര്‍ദ്ധരാത്രിയോടെ തമ്പാനൂര്‍ സി ഐ റഫീഖും സംഘവും സല്‍മാനെ രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ പി സി 124, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കല്‍ തുടങ്ങിയ വകുപ്പുകളിലൂടെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് സല്‍മാനെതിരെ കേസെടുത്തിരിക്കുന്നത്. സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം സെഷന്‍സ് കോടതി കൊലപാതകത്തേക്കാള്‍ ഗുരുതരമായ കുറ്റമാണ് സല്‍മാന്‍ ചെയ്തതെന്ന നിരീക്ഷണമാണ് നടത്തിയത്. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയത്.

സോഷ്യല്‍ സൈറ്റുകളില്‍ സല്‍മാന്റെ അറസ്റ്റ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ജസ്റ്റീസ് ഫോര്‍ സല്‍മാന്‍ വേദി രൂപികരിച്ചിരുന്നു. സല്‍മാന്റെ അറസ്റ്റിനെതിരെ ആംനെസ്റ്റിയും, ഇന്റര്‍നാഷണല്‍ ഇന്ത്യയും രംഗത്തെത്തിയിരുന്നു.
സ്വന്തം ലേഖകന്‍

Share news
error: Content is protected !!
Scroll to Top