HIGHLIGHTS : മലപ്പുറം: 2018ലെ മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌കാരം പ്രശസ് എഴുത്തുകാരി രതീദേവിക്ക് നല്‍കുമെന്ന് ജൂറി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ...
മലപ്പുറം: 2018ലെ മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌കാരം പ്രശസ് എഴുത്തുകാരി രതീദേവിക്ക് നല്‍കുമെന്ന് ജൂറി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രതീദേവിയുടെ ‘മഗ്ദലീനയുടേയും (എന്റെയും) പെണ്‍ സുവിശേഷം ‘ എന്ന നോവലിനാണ് അവാര്‍ഡ്. മലയാളത്തിലെ മികച്ച നോവലിന് വര്‍ഷം തോറും ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌കാര സമിതിയാണ് അവാര്‍ഡ് നല്‍കുന്നത്. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് ഒന്‍പതിന് ഷിക്കാഗോയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. മുട്ടത്തുവര്‍ക്കിയുടെ മരുമകള്‍ അന്ന മുട്ടത്ത് ചെയര്‍മാനായും കെ.പി.ഒ റഹ്മത്തുള്ള, അനില്‍ പെണ്ണുക്കര, ടോം മാത്യു ന്യൂജേഴ്‌സി എന്നിവരടങ്ങിയ പുരസ്‌കാര സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
.
നോവലിന്റെ എഴുത്തിന്റെ പശ്ചാത്തലം പരിഗണിക്കുമ്പോള്‍ മറ്റുള്ള നോവലുകളില്‍ നിന്നും വ്യത്യസ്തമായ ഒരു രചനയാണിതെന്നും രണ്ടായിരം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന മഗ്ദലിനയും ഇന്നിന്റെ പ്രതീകമായ ലക്ഷ്മിയും തമ്മിലുള്ള സംവേദനം പുതിയ രചനാ തന്ത്രത്തിന് ഉദാഹരണമാണ്. ഒരു ക്ലാസിക് സ്വഭാവവും, കാവ്യാത്മകമായ ഭാഷയും ഉപയോഗിച്ച് ചരിത്രത്തിന്റെ അപനിര്‍മ്മാണം കൂടിയായി ഈ കൃതിയെ മാറ്റാന്‍ രതീദേവിക്ക് കഴിഞ്ഞുവെന്നും അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ ജൂറി അംഗങ്ങളായ കെ.പി.ഒ റഹ്മത്തുള്ള, അനില്‍ പെണ്ണുക്കര എന്നിവര്‍ പങ്കെടുത്തു.
രതീദേവിയുടെ ഈ നോവല്‍ നേരത്തെ പത്തോളം പുരസ്‌കാരം നേടിയിട്ടുണ്ട്. ദക്ഷിണ ഏഷ്യയില്‍ നിന്നും ബുക്കര്‍ പുരസ്‌കാരത്തിന്റെ അവസാന പട്ടികയില്‍ ഈ നോവല്‍ ഇടം പിടിച്ചിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഉള്‍പ്പെടെ അറുപതോളം ഭാഷകളില്‍ ഈ നോവല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ താമരക്കുളം സ്വദേശിയായ രതീദേവി സാഹിത്യകാരി എന്നതിനു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും കൂടിയാണ്. അന്താരാഷ്ട്ര വനിതാ വിമോചന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രതീദേവി പത്തുവര്‍ഷം കൊണ്ടാണ് ഈ ഈ നോവല്‍ പൂര്‍ത്തിയാക്കിയത്.