ഹര്‍ദീപ് നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യയ്ക്ക് ആഴ്ചകള്‍ക്കു മുന്‍പേ തെളിവ് കൈമാറിയെന്ന് ട്രൂഡോ

ന്യൂയോര്‍ക്ക്: ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുന്‍പ് കൈമാറിയിരുന്നതായി ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ. നയതന്ത്ര പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ വ്യക്തമാക്കി.
ഇന്നലെ ഒട്ടാവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ കാനഡ ഇത്തരത്തില്‍ ഒരു ‘പ്രത്യേക വിവരവും’ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് എന്തു പ്രത്യേക വിവരങ്ങള്‍ ലഭിച്ചാലും അത് ഇന്ത്യ പരിഗണിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ജി അറിയിച്ചു.

ചൊവ്വാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ യുഎന്‍ പൊതുസഭയെ അഭിമുഖീകരിക്കും. കാനഡ വിഷയത്തിലെ ഇന്ത്യയുടെ അതൃപ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയതും ഇന്ത്യക്ക് നേട്ടമാണ്. ഭീകരവാദികള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഒളിത്താവളങ്ങള്‍ നല്‍കുന്നതും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാന്‍ സമഗ്രമായ നടപടികള്‍ തുടരുമെന്നും അംഗ രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നിവരടങ്ങുന്നതാണ് ക്വാഡ് രാഷ്ട്രങ്ങള്‍. ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്കെതിരെ കാനഡ ശക്തമായ നടപടികള്‍ എടുക്കുന്നില്ല എന്ന് ഇന്ത്യ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ക്വാഡ് പ്രസ്താവന.

ഖാലിസ്ഥാന്‍ വാദി നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക. അതിര്‍ത്തി കടന്നുള്ള അടിച്ചമര്‍ത്തലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. സംഭവത്തെക്കുറിച്ച് അമേരിക്കയും അന്വേഷിക്കുകയാണെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ നിലപാടില്‍ ഇന്ത്യയുടെ പ്രതികരണം എന്നാവും എന്നാണ് ഇനി അറിയേണ്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top