HIGHLIGHTS : *കോട്ടയത്ത് കാറുമായി വെള്ളത്തില്‍ കാണാതായ യുവാവ് മരിച്ചു *പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി Monsoon: More relief camps open
തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ വിവിധ ജില്ലകളില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി.
മൂന്നാര്‍ പെട്ടിമുടിയില്‍ ദുരന്തത്തില്‍ മരണം 43 ആയി. മൂന്നാം ദിവസത്തെ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകള്‍ നീക്കം ചെയ്ത് 10 – 15 അടി താഴ്ചയില്‍ മണ്ണു മാറ്റിയാണ് തിരച്ചില്‍ നടത്തുന്നത്. മന്ത്രിമാരായ കെ. രാജു, എ. കെ. ബാലന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കോട്ടയം മണര്‍കാട് പാലമുറി പാലത്തിന് സമീപം കാറുമായി ഒഴുക്കില്‍പെട്ട് കാണാതായ ജസ്റ്റിന്‍ ജോയിയുടെ (26) മൃതദേഹം ഞായറാഴ്ച ഉച്ചയോടെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തി. കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു യുവാവ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ടാക്സി ഡ്രൈവറായ ജസ്റ്റിന്‍ മല്ലപ്പള്ളിയില്‍ ഓട്ടം പോയി മടങ്ങുമ്പോഴായിരുന്നു ശനിയാഴ്ച രാത്രിയില്‍ ഒഴുക്കില്‍പെട്ടത്. എന്‍.ഡി. ആര്‍. എഫ്, ഫയര്‍ഫോഴ്സ്, ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നന്‍മക്കൂട്ടം എന്നിവര്‍ സംയുക്തമായാണ് ഇവിടെ തിരച്ചില്‍ നടത്തിയത്.
ഞായറാഴ്ച ഉച്ചയോടെ പമ്പ ഡാം തുറന്നു. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു. പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും മണ്ണ് ഇടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടും റാന്നി താലൂക്കില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 99 കുടുംബങ്ങളിലെ 288 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. എന്‍ഡിആര്‍എഫിന്റെ 22 അംഗ ടീം സജ്ജമായി റാന്നിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കോന്നിയില്‍ നിന്ന് എട്ടു കുട്ടവഞ്ചിയും തുഴച്ചിലുകാരും എത്തിയിട്ടുണ്ട്. കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളും അവരുടെ അഞ്ച് ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. തിരുവല്ലയില്‍ അഞ്ച് വള്ളങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്നു ദിവസമായി പെയ്യുന്ന മഴയില്‍ പത്തനംതിട്ടയില്‍ 5.64 കോടി രൂപയുടെ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാലവര്‍ഷത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി തുറന്ന 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോള്‍ 1247 കുടുംബങ്ങളിലെ 4288 പേര്‍ കഴിയുന്നു. ഇവരില്‍ 2098 പുരുഷന്മാരും 2190 സ്ത്രീകളുമാണ് (ആകെ 1039 കുട്ടികള്‍). ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഒമ്പത് പേര്‍ ഭിന്നശേഷിക്കാരും ഒമ്പത് ഗര്‍ഭിണികളും 324 പേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച് വരുന്ന ചോലനായ്ക്ക വിഭാഗത്തിലെ പ്രോക്തന ഗോത്രവിഭാഗക്കാരാണിവര്‍. വയനാട് ജില്ലയില്‍ 3.85 കോടി രൂപയുടെ കൃഷിനാശവും സംഭവിച്ചു.
കണ്ണൂര്‍ ജില്ലയിലുള്ള മാക്കൂട്ടം -കൂട്ടുപുഴയിലെ കേരള- കര്‍ണാടക അതിര്‍ത്തി തുറന്നിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 164 സ്ത്രീകള്‍, 146 പുരുഷന്‍മാര്‍, 103 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 413 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. ജില്ലയില്‍ മൂന്ന് ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ക്വാറന്‍ൈറനില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ 29 പേര്‍ ഇവിടെയുണ്ട്. കോവിഡ് ലക്ഷണമുള്ളവര്‍ ക്യാമ്പുകളിലില്ല.
കേരള ഷോളയാറിലേക്ക് ജലമൊഴുക്കാനായി തുറന്ന തമിഴ്‌നാട് ഷോളയാര്‍ ഡാം സ്പില്‍വേ ഷട്ടറുകള്‍ ഞായറാഴ്ച രാവിലെ 7.15ഓടെ പൂര്‍ണമായി അടച്ചു. ജില്ലയില്‍ കെ.എസ്.ഇ.ബിയുടെ കീഴിലെ പെരിങ്ങല്‍ക്കുത്ത് ഡാമും ചെറുകിട ജലസേചന വകുപ്പിന് കീഴിലെ പൂമല ഡാമും തുറന്നിട്ടുണ്ട്. പെരിങ്ങല്‍കുത്തില്‍ സ്ലൂയിസ് ഗേറ്റുകള്‍ വഴിയാണ് ചാലക്കുടി പുഴയിലേക്ക് ജലമൊഴുകുന്നത്. ക്രസ്റ്റ് ഗേറ്റുകള്‍ വഴി ജലമൊഴുക്കുന്നില്ല.
കനോലി കനാല്‍ നിറഞ്ഞതോടെ തീരദേശ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ഒഴുക്കില്ലാത്തതിനാല്‍ വെള്ളം കുറയാത്തത് ആശങ്ക കൂട്ടുന്നു. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, എറിയാട്, എടവിലങ്ങ്, ശ്രീനാരായണ പുരം പഞ്ചായത്തുകളിലായി നിരവധി വീടുകളാണ് വെള്ളക്കെട്ടിലായത്. എടത്തിരുത്തി മുതല്‍ കാക്കാത്തിരുത്തി വരെയാണ് കനാല്‍ നിറഞ്ഞത്. ഇവിടെ നിന്നും ആളുകള്‍ നേരത്തെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറിയിട്ടുണ്ട്. പലയിടങ്ങളിലും ശുദ്ധജല സ്രോതസുകളില്‍ ഉപ്പുവെള്ളം കയറി.
വെള്ളം കയറിയതിനെ തുടര്‍ന്ന് തൃശൂരിലെ മനക്കൊടി – പുള്ള് – ശാസ്താംകടവ് റോഡ് അധികൃതര്‍ അടച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് മനക്കൊടി പാടം റോഡില്‍ വെള്ളം കയറിയത്.
വെള്ളത്തിന്റെ കുത്തൊഴുക്കുള്ളതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഈ വഴിയിലൂടെ യാത്ര പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.
ശക്തമായ അടിയൊഴുക്ക് മൂലം കൊടുങ്ങല്ലൂരില്‍ ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി. ഒരാഴ്ചയില്‍ താഴെ പഴക്കമുള്ള ഏകദേശം 10 – 15 വയസ്സ് പ്രായം വരുന്ന കൊമ്പന്റെ ജഡമാണ് കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തിയത്. വടംകെട്ടിയാണ് ജഡം കരക്കടുപ്പിച്ചത്. മലയാറ്റൂര്‍ മഹാഗണി തോട്ടത്തില്‍ നിന്ന് ശക്തമായ ഒഴുക്കിലാണ് ആന അപകടത്തില്‍പെട്ടത്. കാലടിയില്‍ വെച്ച് ആനയുടെ ജഡം ദൃശ്യമായതോടെ അവിടം മുതല്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
പത്തനംതിട്ട ജില്ലയില്‍ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകളിലായി 1015 കുടുംബങ്ങളില്‍ നിന്ന് മൊത്തം 3342 പേരെ മാറ്റിപാര്‍പ്പിച്ചു. തില്‍ 1352 പുരുഷന്‍മാരും 1408 സ്ത്രീകളും 582 കുട്ടികളും ഉള്‍പ്പെടുന്നു. മാറ്റി പാര്‍പ്പിച്ചതില്‍ 17 ഗര്‍ഭിണികളുമുണ്ട്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള എട്ടു പേരെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റി. മാറ്റി പാര്‍പ്പിച്ചവരില്‍ 60 വയസിന് മുകളിലുള്ള 348 പേരാണ് ഉള്ളത്.
ഇടുക്കി ജില്ലയില്‍ നാല് താലൂക്കുകളിലായി ഇപ്പോള്‍ 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്. 42 കുടുംബങ്ങളില്‍ നിന്നായി 146 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ 209 ക്യാമ്പുകളിലായി 1747 കുടുംബങ്ങളിലെ 5311 പേരെ താമസിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കോട്ടയം ജില്ലയിലെ സ്ഥിതിഗതികള്‍ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കോട്ടയത്ത് എല്ലാവിധ ഖനനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ 1817 കുടുംബങ്ങളിലെ 8105 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 20 വീടുകള്‍ പൂര്‍ണമായും 978 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആലപ്പുഴ ജില്ലയില്‍ 69 ക്യാമ്പുകളിലായി 935 കുടുംബങ്ങളിലെ 3205 പേര്‍ കഴിയുന്നു. പാലക്കാട് ജില്ലയില്‍ 12 ക്യാമ്പുകളില്‍ 116 കുടുംബങ്ങളിലെ 337 പേര്‍ കഴിയുന്നുണ്ട്. ജില്ലയില്‍ കഴിഞ്ഞദിവസത്തെ കാറ്റിലും മഴയിലും 32 വീടുകള്‍ ഭാഗികമായും ഏഴു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10.08 ഹെക്ടറില്‍ കൃഷിനാശവും ഉണ്ടായി.
തിരുവനന്തപുരം ജില്ലയില്‍ 37 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ 317 പേര്‍ വലിയതുറ ഗവ. യു. പി. എസിലാണ് കഴിയുന്നത്.
കൊല്ലം ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 252 പേരാണ് കഴിയുന്നത്. 65 കുടുംബങ്ങളിലെ 130 പുരുഷന്‍മാരും 102 സ്ത്രീകളും 20 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. മഴക്കെടുതിയില്‍ 8.5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആറ് കിണറുകള്‍ക്കും നാശനഷ്ടമുണ്ടായി. എറണാകുളത്ത് 46 ക്യാമ്പുകളിലായി 1200 പേര്‍ കഴിയുന്നു. ജില്ലയില്‍ 2.10 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ 37 ക്യാമ്പുകളില്‍ 699 പേരെ മാറ്റി താമസിപ്പിച്ചു. നാല് താലൂക്കുകളിലായി 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട് ജില്ലയില്‍ 942 കുടുംബങ്ങളെ അഞ്ച് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.