കൊച്ചിയില്‍ വഴിയാത്രക്കാര്‍ക്ക് നേരെ ഉരുകിയ ടാറൊഴിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: ചെലവന്നൂരില്‍ വഴിയാത്രക്കാര്‍ക്ക് നേരെ ഉരുകിയ ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ 8 പേരെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ എന്നയാളാണ് ടാര്‍ ഒഴിച്ചതെന്നാണ് സൂചന. ഇയാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു. കണ്ടാല്‍ അറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് പരുക്കേറ്റവരുടെ പരാതി.

അതേ സമയം വാഹനയാത്രക്കാര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആരോപണ വിധേയര്‍ പൊലീസിനോട് പറഞ്ഞു. വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ കൃഷ്ണപ്പന്റെ കൈയിലുണ്ടായിരുന്ന ടാര്‍ യാത്രക്കാരുടെ ദേഹത്ത് വീഴുകയായിരുന്നുവെന്നും അത് മനപൂര്‍വമല്ലെന്നും പ്രതികള്‍ പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു.

ടാറിങ്ങിനായി ഗതാഗതം നിയന്ത്രിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ചിലവന്നൂര്‍ റോഡില്‍ കുഴി അടക്കുന്ന ജോലിക്കാരനാണ് ടാര്‍ ഒഴിച്ചത്. മുന്നറിയിപ്പ് ബോര്‍ഡ് വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരന്‍ ടാര്‍ ഒഴിച്ചതെന്ന് യുവാക്കള്‍ പറയുന്നു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top