മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആധുനിക കോവിഡ് ചികിത്സാകേന്ദ്രം

മലപ്പുറം: കോട്ടപ്പടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ 1.25 കോടി രൂപ ചെലവില്‍ ഒരുക്കിയ ആധുനിക കോവിഡ് ചികിത്സാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. വെന്റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള മെഡിക്കല്‍ ഐസിയുവും കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനങ്ങളും സജ്ജമാക്കിയാണ് ചികിത്സ. ആധുനിക ഐസിയുവില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള പത്ത് കിടക്കകളും അഞ്ച് ഹൈ ഡിപ്പന്റന്‍സ് യൂണിറ്റുകളുമുണ്ട്.

പത്തുലക്ഷം രൂപ ചെലവിലാണ് കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം സജ്ജമാക്കിട്ടുള്ളത്. ഐസിയുവിലുള്ള 15 കിടക്കകളിലും കോവിഡ് ചികിത്സാ വാര്‍ഡുകളിലെ 30 കിടക്കകളിലും ഈ സംവിധാനത്തിലൂടെ ഓക്സിജന്‍ എത്തിക്കും. കോവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ സൗകര്യങ്ങളോടെയുള്ള 45 കിടക്കകളുള്ള ഏക താലൂക്ക് ആശുപത്രിയാണിത്. നിലവില്‍ കോവിഡ് രോഗികള്‍ക്കായി മാത്രം 115 കിടക്കകളായി. പഴയ ബ്ലോക്കിലെ രണ്ട് നിലകളിലെ രണ്ട് വാര്‍ഡുകളില്‍ 50 പേരെ വീതം കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ നേരത്തെ ആശുപത്രിയിലുണ്ട്.

ചികിത്സാകേന്ദ്രം പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, ഡിആര്‍ഡിഎ പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, നഗരസഭാ കോവിഡ് നോഡല്‍ ഓഫീസറായ മലപ്പുറം ബ്ലോക്ക് അസി. എന്‍ജിനിയര്‍ മിനിമോള്‍, നഗരസഭാ ഉപാധ്യക്ഷ ഫൗസിയ കൊന്നോല, ഒ സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എം ജോബിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു സ്വാഗതവും സിദ്ദിഖ് നൂറേങ്ങല്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top