എംഎല്‍എ മുങ്ങി : മലപ്പുറം ജില്ലാ വിഭജന പ്രമേയം അവതരിപ്പിച്ചില്ല

തിരുവനന്തപുരം:  മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവിശ്യം നിയമസഭയില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കിയ എംഎല്‍എ അവതരണ സമയത്ത് മുങ്ങി.
വേങ്ങര എംഎല്‍എ മുസ്ലീലീഗിലെ കെഎന്‍എ ഖാദറാണ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയത്. ശൂന്യ വേളയില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിക്കാന്‍ കെഎന്‍എ ഖാദറിനെ ക്ഷണിച്ചു. എന്നാല്‍ ഈ സമയത്ത് അദ്ദേഹം സഭയിലുണ്ടായിരുന്നില്ല. ഇതോടെ പ്രമേയാവതരണവും നടന്നില്ല.
കോണ്‍ഗ്രസ്സിന്റെ വിയോജിപ്പാണ് അവസാനനിമിഷം എംഎല്‍എ മാറിനില്‍ക്കാനിടയായത് എന്നാണ് റിപ്പോര്‍ട്ട്.

ജില്ലാ രൂപീകരണംപോലെ നയപരമായ തീരുമാനമെടുക്കേണ്ട സുപ്രധാനവിഷയങ്ങള്‍ മുന്നണിയില്‍ ആലോചിക്കാതെ ലീഗ് നിയമസഭയില്‍ നേരിട്ട് ഉന്നയിക്കുന്നതിലെ അതൃപ്തി കോണ്‍ഗ്രസ് ലീഗ് നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാര്‍ട്ടിനേതൃത്വം കെഎന്‍എ ഖാദറിനോട് പ്രമേയം അവതരിപ്പിക്കേണ്ടെന്ന് ആവിശ്യപ്പെടുകയായിരുന്നു.

സംസ്ഥാനത്ത് ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ലയുടെ വികസനത്തിന് തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന ആവിശ്യം ശക്തമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. 16 നിയമസഭാ മണ്ഡലങ്ങളാണ് നിലവില്‍ ജില്ലയിലുള്ളത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്ക് അതിര്‍ത്തി പഞ്ചായത്തായ പൊന്നാനി വെളിയംകോട് നിന്നും 60 കിലോമീറ്റര്‍ സഞ്ചരിക്കണം. തിരൂര്‍ ആസ്ഥാനമാക്കി തീരദേശജില്ല രൂപീകരിക്കണമെന്ന ആവിശ്യമാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്. നിലവില്‍ പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാലക്കാട്ടെ തൃത്താലയടക്കുമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള രൂപരേഖയാണ് പുതിയ ജില്ലക്ക് വേണ്ടി വാദിക്കുന്നവര്‍ മുന്നോട്ട് വെക്കുന്നത്.

Share news
error: Content is protected !!
Scroll to Top