കോണ്‍ഗ്രസുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ പരിഗണിക്കാമെന്ന് മന്ത്രി സജി ചെറിയാന്‍

ഹോം സിനിമയ്ക്ക് അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ എല്ലാ സിനിമകളും കണ്ടെന്നാണ് ജൂറി പറഞ്ഞതെന്നും മികച്ച നിലയിലാണ് പരിശോധന നടന്നതെന്നും ജൂറിയുടെ വിധി അന്തിമമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ജൂറിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

അവാര്‍ഡ് വിവാദത്തില്‍ നടന്‍ ഇന്ദ്രന്‍സ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു, ജൂറി സിനിമ കണ്ട് കാണില്ല. അതില്‍ ഒരു വിഷമമുണ്ട്, വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാം ഇന്ദ്രന്‍സ് പറഞ്ഞു. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

പുരസ്‌കാര നിര്‍ണയത്തില്‍ പരമാധികാരം അവര്‍ക്ക് നല്‍കിയിരുന്നു. ഹോം സിനിമയും ജൂറി കണ്ടിരുന്നുവെന്നാണ് ജൂറി ചെയര്‍മാന്‍ പറഞ്ഞത്. ഇന്ദ്രന്‍സ് തെറ്റിദ്ധരിച്ചതാവാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ലെന്ന ഇന്ദ്രന്‍സിന്റെ ആരോപണം നേരത്തെ ജൂറി ചെയര്‍മാനും തള്ളിയിരുന്നു. ജോജുവിന് പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അഭിനയിച്ചവര്‍ക്ക് അല്ലേ നല്‍കാനാവൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. കോണ്‍ഗ്രസുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ പരിഗണിക്കാമെന്നും അതിനായി വേണമെങ്കില്‍ പ്രത്യേക ജൂറിയെ വയ്ക്കാമെന്നും സജി ചെറിയാന്‍ പരിഹസിച്ചു.

Share news
error: Content is protected !!
Scroll to Top