പിവിജിയുടെ വേര്‍പാട് വേദനാ ജനകം: മന്ത്രി പി എ മുഹമ്മദ് റിയാസ്

പി വി ഗംഗാധരന്റെ വേര്‍പാടില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി. വലിയ വേദന ഉണ്ടാക്കുന്നതാണ് പിവിജി യുടെ വേര്‍പാട് എന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോടിന്റെ എന്ത് ആവശ്യങ്ങള്‍ക്കും അദ്ദേഹം മുന്‍പന്തിയില്‍ നിന്നിരുന്നു.

വളരെ ചെറുപ്പം മുതല്‍ വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് പി വി ഗംഗാധരന്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഫോണില്‍ സംസാരിച്ചിരുന്നു. വൈവിധ്യമാര്‍ന്ന മേഖലകളില്‍ അദ്ദേഹത്തിന്റെ നേതൃപാടവം നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമ, വ്യവസായം, തുടങ്ങിയ മേഖലകളിലും കോഴിക്കോടിന്റെ പൊതു സംസ്‌കാരിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ വകുപ്പില്‍ ചെയ്തതും ടൂറിസം മേഖലയില്‍ ചെയ്യാന്‍ സാധിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു. പലകാര്യങ്ങളിലും അദ്ദേഹത്തിന് വളരെ നല്ല വീക്ഷണം ഉണ്ടായിരുന്നു. ഇങ്ങനെ വികസന പ്രവര്‍ത്തനങ്ങളില്‍ അടക്കം എല്ലാ മേഖലകളിലും പിവിജി വലിയ പങ്ക് വഹിച്ചു.

മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ഇടപെടാനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വളരെ സൗമ്യമായി ആളുകളോട് ഇടപെട്ട വ്യക്തിയാണ്. എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങള്‍ അറിയാന്‍ താല്പര്യമുള്ള മനസ്സിന്റെ ഉടമയായിരുന്നു.

കോഴിക്കോട് സര്‍വ്വകലാശാല യൂണിയന്റെ ഭാരവാഹിയായിരുന്ന ഘട്ടത്തില്‍ ദേശീയ കോളേജ് യൂത്ത് ഫെസ്റ്റിവല്‍ ആയ യൂണിഫെസ്റ്റ് കോഴിക്കോട്ട് നടന്നു. അന്ന് പരിപാടിയുടെ നടത്തിപ്പില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന വ്യക്തിയാണ് പിവിജി. അദ്ദേഹവുമായി വളരെ അടുപ്പം വന്ന നാളുകളായിരുന്നു അത്.

ഇങ്ങനെ എല്ലാ കാര്യങ്ങളിലും വളരെ താഴെത്തട്ടില്‍ ഇടപെടാന്‍ മനസ്സുള്ള വ്യക്തിയായിരുന്നു ശ്രീ പി വി ഗംഗാധരന്‍ എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും മാതൃഭൂമി കുടുംബത്തിന്റെയും വേദനയില്‍ പങ്ക് ചേരുന്നത് ആയും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top