പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികളാകാം , ജനിതക മാറ്റം സംഭവിച്ചാല്‍ സ്ഥിതി സങ്കീര്‍ണ്ണമാകും ; മന്ത്രി കെ. രാജു

ആലപ്പുഴ: പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികളില്‍ നിന്നാവാമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു.പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ല, എന്നാല്‍ ജനിതകമാറ്റം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും അതുകൊണ്ട് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് പഠിക്കാനാണ് കേന്ദ്ര സംഘം പ്രധാനമായും നാളെ കേരളത്തിലെത്തുന്നത്.

പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും മുട്ട, ഇറച്ചി എന്നിവ നന്നായി പാചകം ചെയ്ത് കഴിക്കുന്നതില്‍ കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ രോഗം സ്ഥിരീകരിച്ച മേഖലകളില്‍ പക്ഷി, ഇറച്ചി , മുട്ട എന്നിവയുടെ വില്‍പ്പനയ്ക്കുള്ള നിരോധനം തുടരും.

കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഉടന്‍ നല്‍കും. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപ, രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ളതിന് 200 രൂപ , നശിപ്പിക്കുന്ന ഓരോ മുട്ടക്കും 5 രൂപ എന്നിങ്ങനെയാണ് നഷ്ട പരിഹാരം.ആലപ്പുഴയില്‍ ഇതിനോടകം 42960 പക്ഷികളെ കൊന്നു. ആലപ്പുഴയില്‍ 23857 പക്ഷികളാണ് നേരത്തെ ചത്തത്. കോട്ടയത്ത് 7729 താറാവുകളേയും 132 കോഴികളേയും കൊന്നു. നാളെ എല്ലായിടവും അണുവിമുക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗം കണ്ടെത്തിയ 10 കിലോമീറ്റര്‍ മേഖലകളില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണം നടത്തും.

 

Share news
error: Content is protected !!
Scroll to Top