വികസന രംഗത്ത് കേരളം നടപ്പിലാക്കുന്നത് മാതൃകാ പദ്ധതികളെന്ന് മന്ത്രി കെ. രാജന്‍

ആരോഗ്യം , വിദ്യാഭ്യാസം, തുടങ്ങി വിവിധ മേഖലകളിലെ സമഗ്ര വികസന ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ മാതൃകാ പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. എടപ്പാള്‍ സഫാരി പാര്‍ക്ക് മൈതാനത്ത് നടന്ന തവനൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. എല്ലാവര്‍ക്കും ഭൂമി, വീട്, ഭക്ഷണം, വിദ്യാഭ്യാസം, എന്നിവ നല്‍കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട് . 64006 പേരാണ് കേരളത്തില്‍ അതിദരിദ്രരുടെ പട്ടികയിലുള്ളത്. ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏഴര വര്‍ഷക്കാലം പിന്നിടുമ്പോള്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തി. 18 മാസം കുടിശ്ശികയായിരുന്ന പെന്‍ഷന്‍ 2016 ല്‍ അധികാരത്തില്‍ വന്നതിനു ശേഷം നല്‍കി. പിന്നീട് പെന്‍ഷന്‍ തുക ഘട്ടം ഘട്ടമായി ഉയര്‍ത്തി. കോവിഡ്, പ്രളയം, നിപ്പ തുടങ്ങിയ ദുരന്തങ്ങളില്‍ നിന്നെല്ലാം ഈ ജനതയെ കൈപിടിച്ചുയര്‍ത്തിയ സര്‍ക്കാരാണിത്. ഒരു ദുരന്തത്തിനും കേരള ജനതയെ വിട്ടു കൊടുക്കാനും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളും പ്രതിപക്ഷവും മുന്നോട്ടുവെക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തവനൂരിലെ നിറഞ്ഞ സദസ്സെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ജനങ്ങളുടെ ഈ വിശ്വാസവും പിന്തുണയുമാണ് സര്‍ക്കാരിനെ മുന്നോട്ട് നയിക്കുന്നത്. കരുതലും കൈത്താങ്ങും അദാലത്ത്, വന സദസ്സ്, തീരസദസ്സ് തുടങ്ങി വിവിധ മേഖലകളിലായി നടത്തിയ പരിപാടികളില്‍ ജനങ്ങളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാറിന് കഴിഞ്ഞു.
ഓഖി, നിപ, പ്രളയം, കോവിഡ് ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങളെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 7633 കോടി രൂപയാണ് ജനങ്ങള്‍ക്ക് വേണ്ടി അനുവദിച്ചത്. പൊതു ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വികസനകുതിപ്പില്‍ ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളത്തെ മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനായെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. നീതി ആയോഗിന്റെ സുസ്ഥിര വികസനം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഭവനനിര്‍മാണം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, വ്യവസായം, കുറഞ്ഞ ദാരിദ്ര സൂചിക എന്നിവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ആശയത്തില്‍ നിന്നും കെ ഫോണ്‍ യാഥാര്‍ഥ്യമാക്കി. നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് മുന്‍ സര്‍ക്കാറുകള്‍ പറഞ്ഞ വിഴിഞ്ഞം തുറമുഖം, വിമാനത്താവം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇന്നവേഷന്‍ സെന്ററുകള്‍ വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റം സാധ്യമാക്കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top