ക്ഷീര കര്‍ഷകരെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇന്‍സന്റിവ് നല്‍കുന്നത് ഫലപ്രദമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

ക്ഷീര കര്‍ഷകര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനായി ഇന്‍സെന്റിവ് നല്‍കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്ന് മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. 2021 ലെ ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആകെ 28 കോടി രൂപ ഇതിനായി മാറ്റി വെച്ചിട്ടുണ്ട്. 130 കോടി രൂപ ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആയിരത്തിലധികം കര്‍ഷകര്‍ക്ക് ഇന്‍സന്റിവ് ലഭിച്ചിട്ടുണ്ട്. നൂറിലധികം കര്‍ഷകര്‍ക്ക് 10000 മുതല്‍ 25000 വരെ തുക ലഭിച്ചു. ഒന്നേമുക്കാല്‍ ലക്ഷം വരെ ഇന്‍സന്റിവ് ലഭിച്ച കര്‍ഷര്‍ കേരളത്തിലുണ്ട്. ക്ഷീരമേഖലയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ധാരാളം കര്‍ഷകര്‍ കേരളത്തിലുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പാലിന്റെ വില വര്‍ധിപ്പിച്ചത് ക്ഷീര കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും ഈ മേഖലയില്‍ നിലനിര്‍ത്തുന്നതിനുമാണെന്ന് മന്ത്രി പറഞ്ഞു. ഉദ്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ഈ വര്‍ദ്ധനവ് വലിയ രീതിയില്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. പാല്‍ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനായി പശുക്കള്‍ക്ക് പച്ചപ്പുല്ല് ധാരാളമായി നല്‍കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പച്ചപ്പുല്ല് വ്യാപകമായി വളര്‍ത്താന്‍ വിപുലമായ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സബ്സിഡി നല്‍കി കൃഷി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വലിയ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മികച്ച ക്ഷീര കര്‍ഷകന്‍, വാണിജ്യാടിസ്ഥാനത്തിലെ മികച്ച ക്ഷീര കര്‍ഷകന്‍(ക്ഷീരശ്രീ), മികച്ച സമ്മിശ്ര കര്‍ഷകന്‍,മികച്ച വനിതാ സംരഭക, മികച്ച യുവ കര്‍ഷകന്‍ എന്നിവര്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി. മൃഗ സംരക്ഷണ മേഖലയുടെ വികസനത്തിനൊപ്പം കര്‍ഷകക്ഷേമത്തിന് ഊന്നല്‍ നല്‍കി മികച്ച കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ് പുരസ്‌കാരം നല്‍കുന്നത്. ഹരിയാനയില്‍ നടന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കരസ്ഥമാക്കിയ വെറ്ററിനറി ഡോക്ടര്‍ കീര്‍ത്തിയ്ക്കും മന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു.

വി. കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷനായി. അഗ്രി ഡിവിഷന്‍ പ്ലാനിങ് ബോര്‍ഡ് ചീഫ് എസ്. എസ് നാഗേഷ്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍, എല്‍. എം. ടി. സി കുടപ്പനക്കുന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫിസര്‍ ഡോ. റെയ്നി ജോസഫ്, അഡീഷണല്‍ ഡയറക്ടര്‍ (പ്ലാനിങ് ) ഡോ. വിനു ഡി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share news
error: Content is protected !!
Scroll to Top