ദില്ലി: ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന ബിജെപി കുത്തക അവസാനിപ്പിച്ച് രാജ്യതലസ്ഥാനത്തെ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് എ എ പി.
ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തത്. 15 വര്‍ഷം ദില്ലി ഭരിച്ച ബി ജെ പിയാകട്ടെ 104 സീറ്റിലേക്കാണ് വീണത്. കോണ്‍ഗ്രസ് കേവലം ഒമ്പത് സീറ്റിലേക്കാണ് ചുരുങ്ങി. പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ദില്ലി നിയമസഭയില്‍ വിജയിച്ച് അധികാരം നേടിയ എ എ പി, ദില്ലി കോര്‍പ്പറേഷന്‍ കൂടി പിടിച്ചെടുത്തു.
നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിന്റെ ഭാവി പദ്ധതികള്‍ക്ക് ഊര്‍ജ്ജം നല്‍കും. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എ എ പി ഈ വിജയം നേടുന്നത്. സാമ്പത്തിക ക്രമക്കേട് കേസില്‍ ജയില്‍ കഴിയുന്ന സത്യേന്ദര്‍ ജയിനിന്റെ ദൃശ്യങ്ങളടക്കം പ്രചാരണത്തില്‍ ബി ജെ പി ആയുധമാക്കിയിരുന്നു. മദ്യനയ കേസില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബി ജെ പിക്കായി. മനീഷ് സിസോദിയയെ സി ബി ഐ ചോദ്യം ചെയ്തതടക്കമുള്ള വിഷയങ്ങള്‍ പ്രചരണത്തില്‍ ആയുധമാക്കി. ഇത്രയേറെ ആരോപണങ്ങള്‍ നേരിട്ടിട്ടും തിളക്കമാര്‍ന്ന വിജയത്തോടെ അധികാരത്തിലേറിയത് ബി ജെ പിയെ നേരിടാനുള്ള കരുത്ത് എ എ പിക്ക് ഉണ്ട് എന്ന സന്ദേശം നല്‍കുന്നതാണ്.
ദില്ലി കോര്‍പ്പറേഷന്‍ ഫലം തെളിയിക്കുന്നത് മധ്യവര്‍ഗം എ എ പിക്ക് അനുകൂലമായി വിധി എഴുതി എന്നതാണ്. മധ്യവര്‍ഗ്ഗം തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളിലും തിരിച്ചടിയേറ്റത് ബി ജെ പി കേന്ദ്രനേതാക്കള്‍ക്കുള്ള കൃത്യമായ സന്ദേശം കൂടിയാണിതെന്നാണ് വിലയിരുത്തലുകള്‍. വിലക്കയറ്റവും സൗജന്യങ്ങള്‍ക്കെതിരായ നിലപാടും പാവപ്പെട്ടവരും തൊഴിലാളികളും ബി ജെ പിക്കെതിരെ ജനം തിരിയാന്‍ കാരണമായി.




