ജനകീയ ഹോട്ടലുകളില്‍ ഇനി മില്ലെറ്റ് ഭക്ഷണവും

കുടുംബശ്രീയുടെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഹോട്ടലുകളില്‍ ഇനി മില്ലെറ്റ് (ചെറു ധാന്യങ്ങള്‍) ഭക്ഷണം കൂടി ലഭ്യമാകും. ജീവിതശൈലി രോഗം കുറച്ചുകൊണ്ടുവരിക, സമീകൃതാഹാരം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഒമ്പത് ഇനത്തിലുള്ള ചെറുധാന്യങ്ങള്‍ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ചെറുകടികള്‍, പായസം, പുട്ട്, ഉപ്പുമാവ്, പത്തിരി തുടങ്ങിയ പത്തോളം വിഭവങ്ങള്‍ തയ്യാറാക്കുന്നതിനാണ് പരിശീലനം നല്‍കിയത്.

ജനകീയ ഹോട്ടലുകളില്‍ അടുത്ത ആഴ്ചയോടെ ഈ വിഭവങ്ങള്‍ ലഭ്യമാകും. പദ്ധതിയുമായി ബന്ധപ്പെട്ട് ജനകീയ ഹോട്ടല്‍ സംരംഭകര്‍ക്ക് നല്‍കിയ പരിശീലനം മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ പി.വി. അബ്ദുള്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. സബ്സിഡി ഒഴിവാക്കിയാലും ഗുണനിലവാരവും, വൈവിധ്യവും നിലനിര്‍ത്തിയാല്‍ ജനകീയ ഹോട്ടലുകളെ വിജയകരമായി നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജനകീയ ഹോട്ടല്‍ സംരംഭകര്‍ക്ക് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നല്‍കിയ ഏഴ് ദിവസത്തെ പരിശീലനവും തുടര്‍ന്നുണ്ടായ മാറ്റങ്ങളും സംബന്ധിച്ച് ജെ.എസ്.എസ് തയ്യാറാക്കിയ വിശദപഠനരേഖ യോഗത്തില്‍ പ്രകാശനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് അധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് ഡയറക്ടര്‍ വി.ഉമ്മര്‍കോയ, നബാര്‍ഡ് ജില്ലാ മാനേജര്‍ എ. മുഹമ്മദ് റിയാസ്, അസിസ്റ്റന്റ് ജില്ലാ മാനേജര്‍ മുഹമ്മദ്, കണ്‍സോര്‍ഷ്യം ജില്ലാ കണ്‍വീനര്‍ റംല ആനമങ്ങാട് എന്നിവര്‍ സംസാരിച്ചു. അലി ചുള്ളിയില്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top