HIGHLIGHTS : Middle-aged man sentenced to life imprisonment and fine of Rs 1 lakh for unnatural torture of boy
വളാഞ്ചേരി : നാലര വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മദ്ധ്യവയസ്കനെ ജീവപര്യന്തം തടവിനും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വളാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രതി കൊടുമുടി അനിയംപുറത്ത് അബ്ദുല്‍ മജീദ് (51) എന്നയാളെ പോക്സോ നിയമം പ്രകാരം ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം 80000/- രൂപ ഇരയായ കുട്ടിക്ക് നല്കാനുത്തരവായി.
2017 ജൂലൈയിലാണ് ആണ്‍കുട്ടിയെ പ്രതി പോത്തിനെ കാണിച്ചു തരാം, വെള്ളം കാണിച്ചു തരാമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുമുടി വളവ് എന്ന സ്ഥലത്തുള്ള പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയത്.
തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ശ്രീ. റെനോ ഫ്രാന്‍സിസ് സേവ്യര്‍ ആണ് ശിക്ഷ വിധിച്ചത്.
വളാഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ബഷീര്‍. സി. ചിറക്കല്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ വളാഞ്ചേരി ഇന്‍സ്പെക്ടര്‍മാരായിരുന്ന എം കെ ഷാജി, എം കെ കൃഷ്ണൻ എന്നിവരായിരുന്നു അന്വേഷണ ഉദ്ദ്യോഗസ്ഥർ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 15 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 26 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു