സൗദി സന്ദര്‍ശനത്തില്‍ മാപ്പ് ചോദിച്ച് മെസ്സി

പാരീസ്: അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് പിഎസ്ജി ക്ലബ്ബിനോട് മാപ്പ് പറഞ്ഞ് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു യാത്രയെന്നും ഇത് തന്റെ സഹതാരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മെസ്സി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഖേദപ്രകടനം നടത്തിയത്.

ക്ലബ്ബിന്റെ അനുവാദമില്ലാതെ സൗദി സന്ദര്‍ശിച്ചതിന് പിന്നാലെ പിഎസ്ജി മെസ്സിക്ക് രണ്ടാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ക്ലബില്‍ പരിശീലനത്തിന് പോലും താരത്തിന് അനുമതി നല്‍കില്ലെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി വെറും മൂന്ന് മത്സരങ്ങളാണ് കളിക്കാനാവുക. ഇതിന് പിന്നാലെ താരം ക്ലബ്ബ് വിടാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സീസണിന്റെ അവസാനത്തോടെ മെസ്സി ക്ലബ്ബ് വിടുമെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തത്.

പിഎസ്ജിയുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കുന്നില്ലെന്ന് മെസ്സി ക്ലബ്ബിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2021ലാണ് മെസ്സി ബാഴ്‌സലോണ എഫ്‌സിയില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. പിഎസ്ജി ജഴ്‌സിയില്‍ 71 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ മെസ്സി 31 ഗോളുകളും 34 അസിസ്റ്റുകളും നേടി. വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മെസ്സി ബാഴ്‌സയിലേക്ക് തന്നെ മടങ്ങുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top