നിക്ഷേപം ആകര്‍ഷിച്ച് കോഴിക്കോട് പോര്‍ട്ട് ബംഗ്ലാവ് നവീകരിക്കുന്നത് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് മേയര്‍

കോഴിക്കോട് : വിനോദസഞ്ചാര, തുറമുഖ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത യോഗം ബീച്ചിലെ വികസന പ്രവൃത്തികള്‍ ചര്‍ച്ച ചെയ്തു. 1890 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച, സംസ്ഥാന മാരിടൈം ബോര്‍ഡിന്റെ അധീനതയിലുള്ള കോഴിക്കോട്ടെ പോര്‍ട്ട് ബംഗ്ലാവ് സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചു വികസിപ്പിച്ച്, തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന
ഒന്നാക്കി മാറ്റണമെന്ന ബോര്‍ഡിന്റെ നിര്‍ദ്ദേശം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രിതല യോഗത്തില്‍ മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു.

മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള കോഴിക്കോട്ടെ സ്ഥലങ്ങളില്‍
വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം മേയര്‍ അറിയിച്ചത്.

നിലവില്‍ ജീര്‍ണിച്ച അവസ്ഥയിലുള്ള പോര്‍ട്ട് ബംഗ്ലാവ്
നവീകരണത്തിനായി 12 സ്വകാര്യ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും 75 കോടി രൂപ നിക്ഷേപമിറക്കി ബംഗ്ലാവ് വ്യാപാരടിസ്ഥാനത്തില്‍ വികസിപ്പിച്ചു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്‍ സഹകരിക്കണമെന്നും മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. ഈ വിഷയത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേരേണ്ടതിനാല്‍ സമയം അനുവദിക്കണമെന്ന് മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് അതിപുരാതനമായ പൈതൃകനഗരം ആണെന്നും
പോര്‍ട്ട് ബംഗ്ലാവ് പൈതൃക നഗരത്തിലെ പ്രധാന കെട്ടിടമാണെന്നും മേയര്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ നടത്തിപ്പോരുന്ന കുട്ടികള്‍ക്കായുള്ള ലയണ്‍സ് പാര്‍ക്ക് കോര്‍പ്പറേഷന് താല്‍പര്യമില്ലെങ്കില്‍ ബോര്‍ഡിന് വിട്ടു തരാമെന്നും അവിടെ മറ്റു പദ്ധതികള്‍ നടപ്പാക്കുമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. എന്നാല്‍
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി വികസന പദ്ധതികളാണ്
കുട്ടികളുടെ പാര്‍ക്കില്‍ നടപ്പാക്കുന്നതെന്നും പ്രവൃത്തിയ്ക്കുള്ള ഭരണാനുമതി ഉടന്‍ ലഭിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ ധരിപ്പിച്ചു. ലയണ്‍സ് പാര്‍ക്ക് കുട്ടികളുടെ പാര്‍ക്ക് ആയി തന്നെ നില നിര്‍ത്താനാണ് കോര്‍പ്പറേഷന്‍ തീരുമാനം.

ചാലിയത്ത് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ ‘നിര്‍ദ്ദേശ്’ പദ്ധതിക്കായി കൈമാറിയ 41.5 ഏക്കര്‍ ഭൂമി വെറുതെ കിടക്കുന്ന അവസ്ഥയില്‍ സംസ്ഥാന
റവന്യൂ വകുപ്പ് ഇടപെട്ട് ഭൂമി തിരിച്ചുവന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓയില്‍ സ്റ്റോറേജിനായി ഉപയോഗിക്കാമെന്നും ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ഈ വിഷയത്തില്‍ റവന്യൂ വകുപ്പിന് ഒരു കത്ത് കൂടി എഴുതാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചു.

ബോര്‍ഡിന്റെ പല സ്ഥലങ്ങളിലും ഡിടിപിസി പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ലാഭവിഹിതം പങ്കുവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ് സെക്രട്ടറിയും ടൂറിസം ഡയറക്ടറും ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രി റിയാസ് നിര്‍ദേശിച്ചു. ഈ കമ്മിറ്റി വിഷയം പരിശോധിച്ച് ഡിസംബറില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കണം.

ബോര്‍ഡിന്റെ അധീനതയിലുള്ള വെള്ളയിലെ രണ്ടര ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിംഗ് ആയി മാറ്റാനുള്ള പദ്ധതി, കോന്നാട്ടെ ലോറി പാര്‍ക്കിംഗ് ഭൂമി എന്നീ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. വിനോദസഞ്ചാര വകുപ്പ്, ടൗണ്‍ പ്ലാനിങ്, കോര്‍പ്പറേഷന്‍, ഡിടിപിസി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top