കാളികാവിലെ നരഭോജി കടുവ കൂട്ടില്‍; കടുവയെ കൊന്നതിനുശേഷം വിട്ടുനല്‍കുവെന്ന് നാട്ടുകാര്‍;ഉടന്‍ കാട്ടിലേക്ക് വിടില്ലെന്ന് മന്ത്രി

മലപ്പുറം: നാളുകളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാളികാവിലെ നരഭോജി കടുവ വനവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തി വരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്.

മെയ് 15-നാണ് തോട്ടം ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കാളികാവ് എസ്റ്റേറ്റില്‍ വെച്ച് കടുവ കൊലപ്പെടുത്തിയത്. അന്നു തൊട്ട് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ദൗത്യസംഘം തിരച്ചില്‍ നടത്തി വരികയായിരുന്നു.

പ്രദേശത്ത് പലതവണ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ക്യാമറകളില്‍ കടുവയുടെ ദൃശ്യം പലതവണ പതിഞ്ഞിരുന്നുവെന്ന് മാത്രമല്ല ഒരു തവണ കടുവയെ കാണുകയും ചെയ്തിരുന്നു. കൂടാതെ ഒരുതവണ അഞ്ചു മീറ്റര്‍ ദൂരെ നിന്ന് പ്ലാസ്റ്റിക് ബുള്ളറ്റ് വച്ച് വെടിവെക്കുക കൂടി ചെയ്തു.

കടുവയെ വെടിവെച്ച് കൊല്ലണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ കടുവയുടെ സാന്നിധ്യം കാരണം ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍.

അതെസമയം കാളികാവിലെ നരഭോജി കടുവയെ ഉടന്‍ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും. മറ്റ് പരിശോധനകള്‍ നടത്തി വിദഗ്ദ്ധമായ ആലോചനകള്‍ക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉള്‍ക്കാട്ടിലേക്ക് അയക്കുകയോ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top