HIGHLIGHTS : മഞ്ചേരി: പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട് മാലിന്യമുക്തമാക്കാൻ ഇന്ന് ജനങ്ങൾ ഒത്തൊരുമിക്കും. തെക്കുമ്പാട് പ്രദേശത്തുകൂടി ഒഴുകി പന്ത...
മഞ്ചേരി: പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട് മാലിന്യമുക്തമാക്കാൻ ഇന്ന് ജനങ്ങൾ ഒത്തൊരുമിക്കും. തെക്കുമ്പാട് പ്രദേശത്തുകൂടി ഒഴുകി പന്തലൂർ പുളിക്കലിനപ്പുറം കടലുണ്ടിപ്പുഴയിൽ ചേരുന്ന കാക്കറത്തോട് സംരക്ഷിക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്.
തെക്കുമ്പാട്, അമ്പലവട്ടം, പുളിക്കൽ, വടക്കാൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് ജലസേചനത്തിന് ഉപയോഗിക്കുന്നതാണ് ഇൗ തോട്. അരനൂറ്റാണ്ടിനും മുേമ്പ തനിയെ ഉണ്ടായ കാക്കറത്തോടിന് സമാന്തരമായി മറ്റൊരു തോട് കർഷകർ നിർമിച്ചിട്ടുണ്ട്. ഇരു തോടുകളും ശുചീകരിക്കും.
രാവിലെ എട്ടു മണിക്ക് പന്തലുർ ജി.എൽ.പി. സ്കൂൾ മൈതാനത്ത് ഒത്തുചേർന്ന് വിവിധ ഗ്രൂപ്പുകളായി വിവിധ പ്രദേശങ്ങളിലേക്കു പോകും. പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും വീട്ടമ്മമാരും കർഷകരും സംഘത്തിലുണ്ടാകും. തോടിെൻറ ഉദ്ഭവ കേന്ദ്രമായ പന്തലൂർ മലയിലെ തവരക്കൊടി മുതൽ മണലിമ്മൽ, ആനപ്പാത്ത്, കാക്രതോട് ചിറ, കീടക്കുന്ന്, അത്തിക്കുണ്ട്, പൂളക്കൽ തോട്, പട്ടാളിപ്പാറ തോട്, മേലേ തെക്കുമ്പാട്, വാലാതോട്, അമ്പലവട്ടം, മൈലാടിപ്പടി, എരങ്കോൽ തുടങ്ങി കടലുണ്ടിപ്പുഴയിൽ ചേരുന്നതു വരെയുള്ള ഭാഗങ്ങൾ ശുചീകരിക്കും.തോട്ടിലൊഴുക്കിയ പ്ലാസ്റ്റിക്കും മറ്റു ഖരമാലിന്യങ്ങളും സംഘം നീക്കംചെയ്യും. അതോടൊപ്പം കാക്കറത്തോടിെൻറ പരിസരത്തുള്ള തെക്കുമ്പാട്, കടേമ്പാട്, മായിനങ്ങാടി, പുളിക്കൽ തുടങ്ങിയ അങ്ങാടികളും സ്ഥാപനങ്ങളുടെ പരിസരങ്ങളും ശുചീകരിക്കും. ശേഖരിച്ച അജൈവ മാലിന്യങ്ങൾ കോഴിക്കോട‌് കോർപറേഷന്റെ ‘നിറവ‌്’ മാലിന്യസംസ‌്കരണ കേന്ദ്രത്തിലേക്ക് ലോറികളിലാക്കി കൊണ്ടുപോകും. കഴിഞ്ഞ ദിവസം ആനക്കയം പഞ്ചായത്തിലെ ആറ‌്, 12 വാർഡുകളിലെ 1200 വീടുകളിലെ അജൈവമാലിന്യങ്ങൾ ശേഖരിച്ച് സംസ‌്കരണകേന്ദ്രത്തിലേക്ക‌് അയച്ചിരുന്നു. വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക‌് മാലിന്യം ശേഖരിച്ച‌് മൂന്നായി തരംതിരിച്ച് ചാക്കുകളിൽ നിറച്ചാണ് കയറ്റിയയച്ചത്. ജൈവമാലിന്യം ശേഖരിച്ച‌് വളമാക്കിമാറ്റുന്ന പദ്ധതിയെക്കുറിച്ചും ആലോചനയുണ്ട‌്.
ഇൗ മാസം പന്തലൂരിൽ നടക്കുന്ന ശാസ‌്ത്ര സാഹിത്യ പരിഷത‌് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച‌് സ്വാഗതസംഘവും വാർഡ‌് സമിതികളും സംയുക്തമായി നടപ്പാക്കുന്ന ‘മാലിന്യമുക്ത ജലസമ്പന്ന കാക്കറത്തോട‌്’ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. തോട് സംരക്ഷണ പ്രവർത്തനം ഏറ്റെടുക്കുന്നതിെൻറ മുന്നോടിയായി പരിഷത്ത് കഴിഞ്ഞ ഒക്ടോബറിൽ കാക്കറത്തോട് നീർത്തട പഠന യാത്ര സംഘടിപ്പിച്ചിരുന്നു.