മലപ്പുറത്തിന് പിന്നാലെ കോഴിക്കോട്ടും തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത വൈറലാകുന്നു

കോഴിക്കോട്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്തകള്‍ വീണ്ടും വ്യാപകമാകുന്നു. മലപ്പുറം ജില്ലയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലും വിവിധ ഇടങ്ങില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്തകള്‍ പ്രചരിച്ചിരിക്കുകയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്തകള്‍ വ്യാപകമാകുന്നു. വാട്സ്ആപ് ഗ്രൂപ്പുകളിലാണ് ഇത്തരം വാര്‍ത്തകള്‍ വ്യാപകമാകുന്നത്.
കടലൂരില്‍നിന്ന് ഒരു കുട്ടിയെ വെള്ള ഒമ്നി വാനില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമംനടന്നു എന്നരീതിയിലാണ് ആദ്യം വാര്‍ത്ത പ്രചരിച്ചത്. ആരോ ഒരു വാട്സ്ആപ് ഗ്രൂപ്പിലിട്ട സംഭവം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന രീതിയിലാണ് പിന്നീട് പ്രചരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്കൂളില്‍ പോകാന്‍ മടികാണിക്കുന്ന കുട്ടി രക്ഷിതാക്കളോടും അധ്യാപകരോടും സ്വയം നിര്‍മിച്ചുപറഞ്ഞ ഒരു കഥയാണിതെന്ന് കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ ഉണ്ടെന്ന രീതിയില്‍ പല ഗ്രൂപ്പുകളിലും പ്രചരിക്കാന്‍ തുടങ്ങി.
അതിനിടെ, ഞായറാഴ്ച കൊയിലാണ്ടി സ്വദേശിയായ പെണ്‍കുട്ടിയെ നടന്നുപോകുമ്പോള്‍ തട്ടിക്കൊണ്ടുപോയെന്നും നാദാപുരത്തിനടുത്ത് കുനിങ്ങാടുവച്ച് കാറില്‍നിന്ന് ചാടി ഓടി രക്ഷപ്പെട്ടെന്നുമുള്ള കഥകള്‍ പ്രചരിച്ചു. കൊയിലാണ്ടിയില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് പറയപ്പെടുന്ന യുവതിയെ നാദാപുരത്തുനിന്ന് കൊയിലാണ്ടി പൊലീസ് അവരുടെ വീട്ടിലെത്തിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് കൊയിലാണ്ടി പൊലീസ് പറഞ്ഞു. ചെങ്ങോട്ടുകാവ് മാടാക്കര സ്വദേശിയായ യുവതിയെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയതായി യുവതിയാണ് പൊലീസിനോട് പറഞ്ഞത്. കാറില്‍ മറ്റു രണ്ട് സ്ത്രീകളുണ്ടായിരുന്നതായും എന്തോ മണപ്പിച്ച് ബോധംകളഞ്ഞെന്നും കുനിങ്ങാട് എത്തിയപ്പോള്‍ ബോധം തിരിച്ചുകിട്ടുകയും കാറില്‍നിന്ന് ചാടി രക്ഷപ്പെട്ടെന്നുമാണ് പൊലീസിനോട് യുവതി പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണമാരംഭിച്ചു.

അതെസമയം നവമധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് ഗൗരവമായി അന്വേഷിക്കണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top