സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ല. എ, ബി, സി കാറ്റഗറി അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. കടകള്‍ രാവിലെ ഏഴു മുതല്‍ 9 വരെ പ്രവര്‍ത്തിപ്പിക്കാം. ആരാധനാലയങ്ങളില്‍ ഇരുപതുപേരില്‍ കൂടുതല്‍ പാടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തും. അവശ്യ സേവന വിഭാഗങ്ങള്‍ക്കും അത്യാവശ്യകാര്യങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ, പുറത്തിറങ്ങുന്നവര്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം.

മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരാന്‍ അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. തുടര്‍ച്ചായി മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്

അതേസമയം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കംബൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി.

കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ കൊല്ലം മാത്രമാണ് നിലവിലുള്ളത്. ബി കാറ്റഗറിയില്‍ 10 ജില്ലകളുണ്ട്. എ കാറ്റഗറിയില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കാസര്‍കോട് ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top