തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും വോട്ടെണ്ണല്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍; നിര്‍ദ്ദേശം നല്‍കി മദ്രാസ് ഹൈക്കോടതി

മദ്രാസ്: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മെയ് ഒന്ന്, രണ്ട് ദിവസങ്ങളില്‍ തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി. ഇത് സംബന്ധിച്ച് തമിഴ്നാട് – പോണ്ടിച്ചേരി സര്‍ക്കാറുകള്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും ഉള്‍പ്പെടുന്ന ഒന്നാം ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.

അടിയന്തര സേവനങ്ങള്‍ക്ക് മാത്രമേ പൊതുജനം പുറത്തിറങ്ങാവുയെന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള വാഹനങ്ങളല്ലാതെ പുറത്തിറങ്ങരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രധാന ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് ഉറപ്പുവരുത്തുന്ന ഒരു സാഹചര്യത്തിലല്ലാതെ മെയ് രണ്ടാം തീയതി വോട്ടെണ്ണല്‍ നടത്തരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ നടത്തുന്നതിനായി ആരോഗ്യ സെക്രട്ടറിയെ കണ്ട് നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷനോടും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടുമാണ് നിര്‍ദേശം നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top