തീവ്ര വ്യാപനശേഷിയുള്ള ആഫ്രിക്കന്‍ വകഭേദ വൈറസിന്റെ സാന്നിദ്ധ്യം കേരളത്തില്‍

തിരുവനന്തപുരം: തീവ്ര വ്യാപനശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കേരളത്തിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സൗത്ത് ആഫ്രിക്കയില്‍ നേരത്തെ കണ്ടെത്തിയ ജനിതക വകഭേദമാണ് ഇപ്പോള്‍ കേരളത്തിലുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമെ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാനാവൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ക്രിസ്പ് എന്ന സ്ഥാപനമാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വൈറസ് വകഭേദങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. നിലവില്‍ ലോകത്ത് കണ്ടെത്തിയിട്ടുള്ള ചില വാക്സിനെതിരെ ഈ വൈറസ് പ്രവര്‍ത്തിച്ചേക്കാമെന്ന് ക്രിസ്പ് കണ്ടെത്തിയിരുന്നു.

രണ്ട് മാസം മുന്‍പാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം ഇന്ത്യയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ നാല് പേര്‍ക്കാണ് ഇന്ത്യയില്‍ വകഭേദം വൈറസ് സ്ഥിരീകരിച്ചത്. കേരളത്തില്‍ വകഭേദമുള്ള വൈറസ് എത്ര പേര്‍ക്ക് ബാധിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പുറത്തുവരേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയില്‍ കൊവിഡിന്റെ 3 വകഭേദങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് 187 ഓളം പേര്‍ക്ക് കോവിഡ് വൈറസിന്റെ ബ്രിട്ടീഷ് വകഭേദം സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 96378 പേര്‍ക്ക് പരിശോധന നടന്നു. 2,32,812 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് മാത്രം കൊവിഡ് ബാധിച്ച് 28 പേര്‍ സംസ്ഥാനത്ത് മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലുണ്ടായ കുറവ് ആശ്വാസത്തിന്റെ സൂചനയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നലെ അവധിയായതിനാല്‍ പരിശോധനയില്‍ വന്ന കുറവാണ് ഇതിനു കാരണം.

 

Share news
error: Content is protected !!
Scroll to Top