ലോക്ഡൗണ്‍ ഇളവ്;സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ദില്ലി: ബക്രീദിനായി ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ടിപിആര്‍ ഉയര്‍ന്ന മേഖലയിലും ഇളവ് നല്‍കിയത് അമ്പരിപ്പിക്കുന്നതാണെന്നും ഡി കാറ്റഗറിയില്‍ ഉള്ള പ്രദേശങ്ങള്‍ക്ക് ഇളവ് നല്‍കിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് കേരളം എതിര് നില്‍ക്കരുതെന്നും കോടതി.

ഇളവുകളുടെ പേരില്‍ രോഗവ്യാപനം ഉണ്ടെന്ന പരാതിയുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി.

ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞു.

മതപരമായ ആചാരങ്ങളെക്കാള്‍ വലുതാണ് പൗരന്റെ ജീവിക്കാനുള്ള അവകാശമെന്നും കോടതി. സ്ഥിതി ഗുരുതരമായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ബക്രീദുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ഡൗണിന് ഇളവുകള്‍ അനുവദിച്ച കേരളസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മലയാളിയായ പെകെഡി നമ്പ്യാരാണ് അപേക്ഷ നല്‍കിയത്.

നേരത്തെ ബക്രീദ് ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് 18,19,20 തിയതികളിലാണ് ഇളവുകള്‍ നല്‍കിയത്.

Share news
error: Content is protected !!
Scroll to Top