Section

malabari-logo-mobile

‘പ്രാദേശിക സര്‍ക്കാരുകള്‍ ശക്തിപ്പെടണം’ വേഗത്തില്‍ സേവനം ഉറപ്പാക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : 'Local governments must be strengthened' to ensure faster service; Chief Minister Pinarayi Vijayan

പ്രാദേശിക വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം പ്രാദേശികസര്‍ക്കാറുകള്‍ ശക്തിപ്പെടണമെന്നും വേഗത്തില്‍ തന്നെ ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാനതല തദ്ദേശദിനാഘോഷം തൃത്താല ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ വികസന പാതയിലെ നാഴികകല്ലായ ജനകീയാസൂത്രണ പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ വികേന്ദ്രീകരണമാണ് ലക്ഷ്യമിടുന്നത്. നാടിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികളില്‍ നാടിന് ആവശ്യമായത് സമാഹരിച്ച് പ്രാവര്‍ത്തികമാക്കുന്നതിന് തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ പിന്തുണ നല്‍കണം.

sameeksha-malabarinews

പ്രാദേശിക ഭരണം ശക്തമാവുമ്പോള്‍ അവയ്ക്ക് പരസ്പര പൂരകത്വം അനിവാര്യമാണെന്നതിനാലാണ് ഏകീകൃത തദ്ദേശ വകുപ്പ് യാഥാര്‍ത്യമാക്കിയത്. പ്രാദേശിക പദ്ധതികളുടെ നടത്തിപ്പുകാരായി മാത്രം മാറാതെ തദ്ദേശസ്ഥാപങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായ വികാസം കൈവരിക്കാന്‍ ഉതകുന്ന പുതിയ കാലത്തെ സോഷ്യല്‍ ഡിസൈന്‍ സെന്ററുകളാവണം. വികസനത്തിന് ഉതകുന്ന സമീപനമാണ് വേണ്ടത്. തദ്ദേശ സ്ഥാപന അതിര്‍ത്തിയില്‍ വികസനപദ്ധതികള്‍ വരുമ്പോള്‍ അതിന് പൂര്‍ണ്ണ പിന്തുണ നല്‍കണം. ഏകീകൃത മനോഭാവമാണ് ഉണ്ടാവേണ്ടത്.

രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രര്‍ ഉള്ളത് കേരളത്തിലാണ്. 64000 കുടുംബങ്ങളെയാണ് ദരിദ്രരായി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഏതുരീതിയില്‍ ഇടപെടണം എന്ന നിര്‍ദേശം തദ്ദേശ സ്ഥാപങ്ങള്‍ക്ക് ലഭിച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ട മേഖലയാണ് ഇത്. സ്വയം തൊഴില്‍ ഉള്‍പ്പെടെ അവസരങ്ങള്‍ ഉണ്ടാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. തൊഴിലവസരങ്ങള്‍ കൂട്ടണം. അതിനാണ് തദ്ദേശ തൊഴില്‍സഭകള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പ്രദേശത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാനും അത്തരത്തിലുള്ള മേഖലകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇടപെടാനും കഴിയണം. പ്രാദേശികമായി സംരംഭ നൈപുണ്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ തദ്ദേശ സ്ഥാപങ്ങള്‍ക്ക് കഴിയണം.അതിനുള്ള വിവര ശേഖരണം നടത്തണം. ഇതിനനുസരിച്ചു വിദ്യാഭ്യാസ രീതിയില്‍ വരെ മാറ്റം വന്നു. പഠിക്കുന്ന കാലത്തുതന്നെ തൊഴിലിന് മാത്രമല്ല അവരെ തൊഴില്‍ ദാതാക്കളാക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. സംരംഭക അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ പ്രധാനമാണ്. സംരംഭകന് മനം മടുക്കുന്ന അന്തരീക്ഷം ഉണ്ടാവരുത്.

മാലിന്യ സംസ്‌ക്കരണം ഏറ്റവും പ്രധാനമാണ്. മാലിന്യ പ്ലാന്റുകള്‍ ആധുനിക സാങ്കേതിക വിദ്യയും ഉയര്‍ന്ന പരിസര ശുചിത്വവും ഉറപ്പാക്കുന്നവയാണ്. ശുദ്ധമായ ജലവും വായുവും ഭക്ഷണവും ഉറപ്പാക്കാന്‍ മാലിന്യ സംസ്‌ക്കരണം ഏറെ പ്രധാനമാണ്. മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ അനുവദിക്കുമ്പോള്‍ തദ്ദേശസ്ഥാപങ്ങള്‍ ചട്ടവും നിയമവും പാലിക്കണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപങ്ങളെ സഹായിക്കാന്‍ എന്‌ഫോഴ്‌സ്‌മെന്റ് ടീമിന് രൂപം നല്‍കിയിട്ടുണ്ട് . മാലിന്യ സംസ്‌ക്കരണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കാളിയാക്കും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാലിന്യ സംസ്‌ക്കരണം ഇന്ന് ഒരു തൊഴില്‍ മേഖല കൂടിയാണ്. ചെറുകിട സ്വകാര്യ സംരംഭകര്‍ക്കും ഈ രംഗത്ത് വലിയ സംഭാവന നല്‍കാനാവും. ഇത് തദ്ദേശ സ്ഥാപങ്ങള്‍ മനസിലാക്കി പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം.

തദ്ദേശ സ്ഥാപങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും അര്‍ഹതയുള്ള ആവശ്യങ്ങള്‍ക്കായാണ് പൊതുജനങ്ങള്‍ സമീപിക്കുന്നത് എന്ന് തിരിച്ചറിയണം. അഴിമതി കാണിക്കുന്നവരെ സംരക്ഷിക്കില്ല. അഴിമതി എന്നാല്‍ പണം മാത്രമല്ല സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതിയാണ്. വിഭവങ്ങളുടെ സമാഹാഹരണം, നീതിയുക്തമായ വിതരണം അത് ഉറപ്പുവരുത്തുന്ന സംസ്‌ക്കാരം ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ തദ്ദേശ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ കുടുംബങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കണമെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. എം.എല്‍.എ.മാരായ പി. മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്സിന്‍, കെ. ബാബു, കെ. ശാന്തകുമാരി, എന്‍. ഷംസുദ്ധീന്‍, കെ.ഡി പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്റ്റര്‍ ഡോ. എസ്. ചിത്ര, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, തുടങ്ങിയവര്‍ക്കൊപ്പം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് അധ്യക്ഷന്മാര്‍ എന്നിവരും പങ്കെടുത്തു സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!