ആലപ്പുഴ: പള്ളി സെമിത്തേരിയില്‍ ചിത ഒരുക്കി മാരാരിക്കുളം സെന്റ് അഗസ്ത്യന്‍ പള്ളി. കോവിഡ് മഹാമാരിയുടെ ഭീതിതമായ കാലത്ത് ലോകത്തിന് ആചാരങ്ങള്‍ക്ക് മീതെ അറവിന്റെ വെളിച്ചം പകരുന്ന സന്ദേശമായത് മാറി.
തിങ്കളാഴ്ച മരിച്ച കാനശ്ശേരിയില്‍ ത്രേസ്യാമ്മ(62)ക്കാണ് സെമിത്തേരിക്കുള്ളില്‍ ചിതയൊരുക്കി സംസ്‌ക്കരിച്ചത്. പിന്നീട് ആലപ്പുഴ കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയല്‍ തെക്കേത്തൈയ്യില്‍ മറിയാമ്മ(80) യെയും ദഹിപ്പിച്ചു.
ലത്തീന്‍ സഭ ആലപ്പുഴ രൂപതയാണ് സെമിത്തരികളില്‍ കോവിഡ് മൃതദേഹം ദഹിപ്പിക്കാനുള്ള ധീരമായ തീരുമാനമെടുത്തത്. ബിഷപ്പ് ഡോ. ജെയിംസ് ആനാം പറമ്പിലാണ് ഈ തീരുമാനത്തിന് മുന്‍കൈ എടുത്തത്. പരമ്പരാഗതമായ രീതിയില്‍ നിന്നും മാറ്റമായതിനാല്‍ റോമില്‍ നിന്നും അനുമതിയും തേടി.
കോവിഡ് രോഗിയാണെന്ന് സംശയമുള്ളവരുടെ മൃതദേഹമടക്കം ഇപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സംസ്‌ക്കരിക്കേണ്ടത്. ഇത്തരത്തില്‍ കുഴിയെടുത്ത് സംസ്‌ക്കരിക്കുയാണെങ്ങില്‍ 12 അടി താഴ്ച വേണം. ആലപ്പുഴ പോലുള്ള തീരപ്രദേശത്ത് മഴക്കാലത്ത് ഇത്ര ആഴത്തില്‍ കുഴിയെടുക്കുക അപ്രായോഗികമാണ്. ഈ സാഹചര്യം കൂടി കണക്കെടുത്താണ് ലത്തീന്‍ സഭയുടെ തീരുമാനം.
ചിതയൊരുക്കി സംസ്‌ക്കരിക്കുന്ന മൃതദേഹത്തിന്റെ ചിതാഭസ്മം സെമിത്തേരികളില്‍ സംസ്‌ക്കരിക്കുന്ന ചടങ്ങും നടന്നു.




