
വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 8 ആയി. മരിച്ചവരില്‍ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. വന്‍ ഉരുള്‍പൊട്ടലാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്. കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും. മൂന്ന് തവണയാണ് മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.
നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു. ചൂരല്‍മല – മുണ്ടക്കൈ റൂട്ടിലെ പാലം തകര്‍ന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം വയനാട്ടിലെത്തും. എയര്‍ലിഫ്റ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്നും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേര്‍ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളില്‍ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
സിലൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ എത്തിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ ദുരന്തമേഖലയിലേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ 9656938689, 8086010833.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




