കുതിരാന്‍ തുരങ്കം തുറക്കാന്‍ അനുമതി നല്‍കി ദേശീയ പാത അതോറിറ്റി

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കം തുറക്കാന്‍ ദേശീയ പാത അതോറിറ്റിയുടെ അനുമതി. സുരക്ഷാ പരിശോധന പൂര്‍ത്തിയായി. തുരങ്ക പാത എന്ന് മുതല്‍ ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന കാര്യം പൊതു മരാമത്ത് വകുപ്പ് തീരുമാനമെടുക്കും.

തുരങ്കത്തില്‍ മണ്ണിടിച്ചില്‍ സാധ്യത ഇല്ലെന്ന് പരിശോധനനയില്‍ കണ്ടെത്തി. ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍, റീജിയണല്‍ ഡയറക്ടര്‍ക്ക് പരിശോധന ഫലം സംബന്ധിച്ച കത്ത് കൈമാറി. തുരങ്ക കവാടത്തില്‍ മണ്ണിടിഞ്ഞു വീഴാതിരിക്കാന്‍ കോണ്‍ക്രീറ്റിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. കൂടാതെ വൈദ്യുതീകരണം, ചൂട്, കാര്‍ബന്‍ ഡൈ ഓക്സസൈഡ് എന്നിവയുടെ അളവ് അറിയാനുള്ള സെന്‍സര്‍ സംവിധാനം, തുരംഗത്തിനു പുറത്തെ കണ്ട്രോള്‍ റൂം പൊടി പടലം മാറ്റാനുള്ള സംവിധാനം, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയ കാര്യങ്ങളും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തൃശൂര്‍ കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെ തുരങ്കത്തിന് പച്ചകൊടി നല്‍കി ദേശീയ പതാ അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചു. തുരങ്കം ഓഗസ്റ്റ് ഒന്നിന് തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

ദേശീയപാത 544ല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയില്‍ നിര്‍മ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാന്‍ തുരങ്കം. കുതിരാന്‍ മലയെ തുരന്നുകൊണ്ടുള്ള ഈ തുരങ്കപാതയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെറ നിര്‍മ്മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. 450 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റര്‍ വീതിയില്‍ പാത നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതില്‍ ഒരു തുരങ്കം 2017 ഫെബ്രുവരിയില്‍ തുറന്നിരുന്നു. എങ്കിലും അത് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അടയ്ക്കുകയും തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തു. ഈ തുരങ്കപാതയാണ് ഇപ്പോള്‍ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ ഉദ്ദേശിക്കുന്നത്.

നേരത്തെ കുതിരാന്‍ തുരങ്ക പാതയ്ക്ക് അഗ്‌നിശമനസേനയുടെ സുരക്ഷാ അനുമതി ലഭിച്ചിരുന്നു. തുരങ്കത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമെന്ന് അഗ്‌നിശമനസേന അറിയിച്ചു. തീയണക്കാന്‍ 20 ഇടങ്ങളില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് നീക്കാന്‍ പ്രത്യേക ഫാനുകള്‍ പത്തെണ്ണം ക്രമീകരിച്ചു. തുരങ്കത്തതിന് ഉള്ളിലോ തുരങ്കമുഖത്തിന് സമീപമോ അഗ്നി ബാധ ഉണ്ടായാല്‍ അണയ്ക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമാണെന്നാണ് അഗ്‌നിശമന സേനയുടെ വിലയിരുത്തല്‍. തീ അണയ്ക്കാന്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വെള്ള ടാങ്കാണ് തുരങ്കത്തില്‍ ഉള്ളത്. ഫയര്‍ ഹൈഡ്രന്റ് സിസ്റ്റവും സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top