മനുഷ്യനെ ആദരവോടെ യാത്രയയ്ക്കേണ്ട ഇടമാണ് ശ്മശാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്;കോഴിക്കോട് നവീകരിച്ച ശ്മശാന കോംപ്ലക്‌സ് ‘സ്മൃതിപഥം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:ജനനം പോലെ തന്നെ മനുഷ്യന്‍ ആദരിക്കപ്പെടേണ്ട ചടങ്ങാണ് മരണമെന്നും മനുഷ്യനെ ആദരവോടെ യാത്രയയ്ക്കേണ്ട ഇടങ്ങളാണ് ശ്മശാനങ്ങളെന്നും വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കോഴിക്കോട് മാവൂര്‍ റോഡില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ നവീകരിച്ച ശ്മശാന കോംപ്ലക്‌സ് ‘സ്മൃതിപഥം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുയിടങ്ങളെ ഡിസൈനോടെ പുനരുജ്ജീവിപ്പിക്കുക എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ മാതൃകയാണ് സ്മൃതിപഥം. പരിസരമലിനീകരണം ഇല്ലാത്ത വാതക, ഇലക്ട്രിക് രീതിയിലുള്ള സംസ്‌കാരം, മനസ്സിന് തണലേകുന്ന പൂന്തോട്ടം ഉള്‍പ്പെടെയുള്ള അന്തരീക്ഷം, അനുശോചനയോഗം നടത്താനുള്ള സംവിധാനം എന്നിവ ഇവിടെയുണ്ട്.
ഇത്തരത്തിലുള്ള ആധുനിക ശ്മശാനം ഒരു വ്യക്തിയുടെ മരണവേളയില്‍ അവരെ ആദരവോടെ യാത്രയാക്കുന്ന ഇടമാണ്. അകറ്റി നിര്‍ത്തേണ്ട ഇടങ്ങളല്ല ശ്മശാനങ്ങള്‍. അവ ആധുനികവല്‍ക്കരിക്കുകയാണ് വേണ്ടത്, മന്ത്രി പറഞ്ഞു.

മലയാളത്തിലെ മഹാനായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ഭൗതികദേഹമാണ് സ്മൃതിപഥത്തില്‍ ആദ്യമായി സംസ്‌കരിച്ചത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്‍പായിരുന്നു ഇത്.

സ്മൃതിപഥം യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുത്ത കോഴിക്കോട് കോര്‍പ്പറേഷന്‍, മുന്‍ എംഎല്‍എ എ പ്രദീപ്കുമാര്‍, നിലവിലെ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍,
ആര്‍ക്കിടെക് ഡിസൈന്‍ ചെയ്ത പൊതുമരാമത്ത് ആര്‍ക്കിടെക്ചര്‍ വിഭാഗം എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

പരിപാടിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷയായി. എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ
പി സി രാജന്‍, പി ദിവാകരന്‍, എസ് ജയശ്രീ, സി രേഖ, കൃഷ്ണകുമാരി, ഒ പി ഷിജിന, പി കെ നാസര്‍, കൗണ്‍സിലര്‍മാരായ ഒ സദാശിവന്‍, കെ മൊയ്തീന്‍ കോയ, കെ സി ശോഭിത, നവ്യ ഹരിദാസ്, മുന്‍ എംഎല്‍എ എ പ്രദീപ്കുമാര്‍, ടി പി ദാസന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി കെ യു ബിനി, സൂപ്രണ്ടിങ് എഞ്ചിനീയര്‍ എം എസ് ദിലീപ്, ഡോ മുനവര്‍ റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.

പുതിയ ശ്മശാനം കോംപ്ലക്‌സും നവീകരിച്ച പഴയ കോംപ്ലക്‌സും ചേര്‍ന്നുള്ളതാണ് പുതുതായി നാമകരണം ചെയ്ത സ്മൃതിപഥം.

പഴയ ശ്മശാന കോംപ്ലക്‌സില്‍ ഒരു ഇലക്ട്രിക് ശ്മശാനവും വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ശ്മശാനവും പരമ്പരാഗത രീതിയിലുള്ള രണ്ട്
ശ്മശാനങ്ങളും ഉണ്ട്. ഇവ
നവീകരിച്ചതിന് പുറമെയാണ് വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് ചേമ്പറുകള്‍ കൂടി പുതുതായി നിര്‍മിച്ചിട്ടുള്ളത്.

 

Share news
error: Content is protected !!
Scroll to Top