കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാത: കരുവാരക്കുണ്ട് വില്ലേജിലെ കല്ലിടല്‍ നാളെ പൂര്‍ത്തിയാകും

ഭാരത് മാല പദ്ധതിപ്രകാരം നിര്‍മിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടല്‍ കരുവാരക്കുണ്ട് വില്ലേജില്‍ ആരംഭിച്ചു. എടപ്പറ്റ വില്ലേജില്‍ നിന്നും കരുവാരകുണ്ട് വില്ലേജിലേക്ക് ഗ്രീന്‍ഫീല്‍ഡ്പാത പ്രവേശിക്കുന്ന പുളിയക്കോട് ഭാഗത്താണ് കല്ലിടല്‍ ആരംഭിച്ചത്. കല്ലിടല്‍ ദേശീയ പാത ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണും കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പൊന്നമ്മ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ വി.ഉണ്ണികൃഷ്ണന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ ദേശീയപാത സ്ഥലമെടുപ്പ് കാര്യാലയം തഹസില്‍ദാര്‍ ഷംസുദ്ദീന്‍, ലേയ്‌സണ് ഓഫിസര്‍ സി.വി.മുരളീധരന്‍, റിട്ട. തഹസില്‍ദാര്‍മാരായ വര്‍ഗീസ് മംഗലം, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു. കരുവാരകുണ്ട് പഞ്ചായത്തില്‍ പാതകടന്നുപോകുന്ന സ്ഥലങ്ങളില്‍ ഇരുവശത്തുമായി 76 അതിര്‍ത്തി കല്ലുകളാണ് സ്ഥാപിക്കുക. ഇത് ഇന്ന് (20-10-2022) പൂര്‍ത്തിയാകും.

കരുവാരകുണ്ട് പഞ്ചായത്തില്‍ 1.9 കിലോമീറ്റര്‍ നീളത്തിലാണ് ഗ്രീന്‍ഫീല്‍ഡ് പാത കടന്നുപോകുന്നത്. പഞ്ചായത്തിലെ പനഞ്ചോല, പുത്തനഴി, ഇരിങ്ങാട്ടിരി എന്നീ മൂന്ന് വര്‍ഡുകളിലൂടെയാണ് പുതിയപാത കടന്നുപോകുക. തുടര്‍ന്ന് ഇരിങ്ങാട്ടിരി വാര്‍ഡിലെ ആലത്തൂരില്‍ വച്ച് തുവ്വൂര്‍ വില്ലേജിലേക്ക് ഗ്രീന്‍ഫീല്‍ഡ്പാത പ്രവേശിക്കും. കരുവാരകുണ്ട് – മേലാറ്റൂര്‍ മലയോരപാതയ്ക്കും ഇരിങ്ങാട്ടിരി-തുവ്വൂര്‍ പാതയ്ക്കും കുറുകെയാണ് പുതിയ ദേശീയപാത കടന്നാണ് പോകുക.

പദ്ധതിയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയില്‍ കല്ലുകള്‍ സ്ഥാപിച്ച് അതിര്‍ത്തി തിരിച്ചശേഷം റവന്യു അധികൃതര്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ കണക്കെടുപ്പ് നടത്തും. നാശനഷ്ടങ്ങളുടെ കണക്കെടുപ്പിന് ശേഷം വിലനിര്‍ണയത്തിലേക്ക് കടക്കുന്നതാണ്. നഷ്ടപ്പെടുന്ന ഭൂമി, കെട്ടിടങ്ങള്‍, കാര്‍ഷിക വിളകള്‍, മരങ്ങള്‍ എന്നിവയ്ക്കോരോന്നിനും പ്രത്യേകം വിലനിശ്ചയിക്കുന്നുന്നതാണ്. ഭൂമിയുടെ വില റവന്യു അധികൃതരും കെട്ടിടമുള്‍പ്പെടെയുള്ള നിര്‍മിതികളുടെ വില പൊതുമരാമത്തു ഉദ്യോഗസ്ഥരും കാര്‍ഷികവിളകളുടേത് കൃഷിഓഫീസര്‍മാരും മരങ്ങളുടേത് വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് നിശ്ചയിക്കുക. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നിശ്ചയിക്കുന്ന വിലയുടെ രണ്ടര ഇരട്ടിയും മറ്റുള്ളവയ്ക്ക് ഇരട്ടിയും നഷ്ടപരിഹാരമായി ലഭിക്കും. ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നല്‍കുക.

 

Share news
error: Content is protected !!
Scroll to Top