കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തി പിഡബ്ലിയുഡി വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിരിച്ച് അയച്ചു. റിപ്പോര്‍ട്ടില്‍ അവ്യക്തതയാണെന്നും കൂടുതല്‍ ക്ലാരിറ്റി വരുത്താനായാണ് റിപ്പോര്‍ട്ട് മടക്കിയതെന്നും മന്ത്രി അറിയിച്ചു. അപകട കാരണം ഹൈഡ്രോളിക് ജാക്കിന്റെ തകരാറോ മാനുഷിക പിഴവോ ആണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യന്ത്രത്തകരാറാണോ മാനുഷിക പിഴവാണോ പാലം തകരാൻ കാരണമെന്ന് കൃത്യമായി പറയണമെന്നാണ് മന്ത്രിയുടെ നിർദേശം.
ചാലിയാറിന് കുറുകെ നിര്‍മ്മിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് തകര്‍ന്ന് പുഴയില്‍ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്റെ തൂണില്‍ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
309 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായ ഘട്ടത്തിലാണ് അപകടം നടന്നത്. 35 മീറ്റര്‍ നീളമുള്ള വലിയ മൂന്നു ബീമുകളില്‍ ഒന്ന് പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും പുഴയില്‍ പതിക്കുകയായിരുന്നു.




