കൂടത്തായി കൊലക്കേസ്;ആദ്യകുറ്റപത്രം സമര്‍പ്പിച്ചു

വടകര: ലോക മസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലക്കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 1800 പേജുള്ള കുറ്റപത്രമാണ് താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ നാല് പ്രതികളാണ് ഉളളത്. ആറുകേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ 246 സാക്ഷികളാണ് ഉള്ളത്. അന്വേഷണ സംഘ തലവന്‍ എസ് പി കെ ജി സൈമണ്‍ വടകരയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

റോയ് തോമസിനെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ജോളയമ്മ എന്ന ജോളി(47)മുഖ്യപ്രതി. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ജുവല്ലറി ജീവനക്കാരന്‍ കക്കാട് കക്കവയില്‍ മഞ്ചാടിയില്‍ എം എസ് മാത്യു(44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയിലില്‍ മുളളമ്പലത്തില്‍ പ്രജികുമാര്‍(48) വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ച സിപിഎം മുന്‍ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ മനോജ് എന്നിവരാണ് രണ്ടു മുതല്‍ നാലുവരെ പ്രതികള്‍.

ജോളി സയനൈഡ് കൈവശം വെച്ചതിനും തെളിവുണ്ട്. കടലക്കറിയിലും വെളളത്തിലുമാണ് ജോളി സയനൈഡ് കലര്‍ത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. രാസപരിശോധന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കൊലക്കുറ്റം, ഗൂഢാലോചന, ഗവണ്‍മെന്റിനെ വഞ്ചിക്കല്‍, അനധികൃതമായി വിഷം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുജിസി നെറ്റ്, എംകോം, ബികോം എന്നിവയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ജോളി തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പകര്‍പ്പുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയ് തോമസിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് കെ ജി സൈമണ്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് റോയ് തോമസ് വധക്കേസില്‍ ഭാര്യ ജോളിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് റൂറല്‍ എസ് പി കെ ജി സൈമണിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്.

Share news
error: Content is protected !!
Scroll to Top