HIGHLIGHTS : തിരൂരങ്ങാടി:കൊടിഞ്ഞി ഫൈസല്‍ വധകേസിലെ മുഖ്യസൂത്രധാരന്‍ പിടിയിലായി. ആര്‍.എസ്.എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹക് തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരാ...
തിരൂരങ്ങാടി:കൊടിഞ്ഞി ഫൈസല്‍ വധകേസിലെ മുഖ്യസൂത്രധാരന്‍ പിടിയിലായി. ആര്‍.എസ്.എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹക് തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനെയാണ് (47) മലപ്പുറം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
ഇയാള്‍ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. എം.പി. മോഹനചന്ദ്രന് മുമ്പാകെ കീഴടങ്ങുകയായിരുന്നു . മഞ്ചേരി സി.ഐ കെ.എം. ബിജു കസ്റ്റഡിയിലെടുത്ത പ്രതിയെ മലപ്പുറം ക്രൈംബാഞ്ച് ഡിവൈ.എസ്.പി സി.കെ. ബാബു ചൊവ്വാഴ്ച രാത്രി എട്ടോടെ അറസ്റ്റ് ചെയ്തു. പഴനി, മധുര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു നാരായണനെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി ബിബിന്‍ അറസ്റ്റിലായതോടെയാണ് കീഴടങ്ങാന്‍ ഇയാള്‍ നിര്‍ബന്ധിതനായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് ഇയാളിലേക്ക് അന്വേഷണം എത്താന്‍ വൈകാന്‍ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഫൈസലിനെ കൊല്ലാന്‍ പദ്ധതിയിട്ടതിലും കൊലപാതകം ആസൂത്രണം ചെയ്തതിലും മുഖ്യപങ്ക് വഹിച്ചത് നാരായണന്‍ ആയിരുന്നു. വിദ്യാനികേതന്‍ സ്‌കൂളിലാണ് കൊലപാതകത്തിനുള്ള ആസൂത്രണം നടത്.
ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ തിരൂരിലെ യാസിറിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു നാരായണന്‍. ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), സഹായി തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേസില്‍ പിടിയിലായവരുടെ എണ്ണം 15 ആയി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൃത്യം നടത്തിയ കേസിൽ തിരൂർ പുല്ലൂണി കരാട്ടുകടവ് സ്വദേശി കണക്കൻ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയിൽ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25)എന്നിവരെയും, ഗൂഡാലോചനാകേസിലെ പ്രതികളായ ഫൈസലിന്റെ സഹോദരി ഭർത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രൻ പുല്ലാണി സജീഷ് ( 32), പുളിക്കൽ ഹരിദാസൻ (30), ഇയാളുടെ ജ്യേഷ്ഠൻ ഷാജി (39), ചാനത്ത് സുനിൽ (39), കളത്തിൽ പ്രദീപ് ( 32), പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), വള്ളിക്കുന്ന് അത്താണിക്കൽ കോട്ടാശ്ശേരി ജയകുമാർ (48) എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ.ഇവർ ജയിലിലാണ്.