പണം സേവിങ്സ് ബാങ്ക് അക്കൌണ്ടുകളില്‍നിന്ന് പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13വരെ

ന്യൂഡല്‍ഹി : പണം സേവിങ്സ് ബാങ്ക് അക്കൌണ്ടുകളില്‍നിന്ന് പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13വരെ തുടരുമെന്ന് റിസര്‍വ് ബാങ്ക്. രണ്ടു ഘട്ടമായാകും നിയന്ത്രണം എടുത്തുകളയുകയെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി അറിയിച്ചു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കും.

ഫെബ്രുവരി ഇരുപതോടെ എസ്ബി അക്കൌണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കാന്‍ ആഴ്ചയിലുള്ള പരിധി 24,000 രൂപയില്‍നിന്ന് 50,000 ആയി ഉയര്‍ത്തും. മാര്‍ച്ച് പതിമൂന്നോടെ ഈ പരിധിയും എടുത്തുകളയും.

ജനുവരി 27വരെയുള്ള കണക്കുപ്രകാരം 9.92 ലക്ഷം കോടി രൂപയുടെ കറന്‍സി രാജ്യത്ത് പ്രചാരത്തിലുണ്ടെന്ന് ആര്‍ ഗാന്ധി പറഞ്ഞു. 15.44 ലക്ഷം കോടിയുടെ 500, 1000 രൂപ നോട്ടുകളാണ് കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അസാധുവായി പ്രഖ്യാപിച്ചത്. നവംബര്‍ എട്ടിന് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന കറന്‍സി 17.77 ലക്ഷം കോടി രൂപയുടേതായിരുന്നു. കറന്‍സി അസാധുവാക്കല്‍ പ്രഖ്യാപനം നടത്തി 92 ദിവസം പിന്നിടുമ്പോഴും 7.85 ലക്ഷം കോടി രൂപയുടെ കറന്‍സി ക്ഷാമം രാജ്യത്ത് തുടരുകയാണെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ എട്ടിനു ശേഷം 7.59 ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സി മാത്രമാണ് ആര്‍ബിഐ അച്ചടിച്ച് ബാങ്കുകള്‍ക്ക് വിതരണം ചെയ്തത്. പിന്‍വലിച്ച കറന്‍സിയുടെ പകുതി പോലും ബാങ്കുകള്‍ക്ക് കൈമാറാനായിട്ടില്ല. പിന്‍വലിച്ച പഴയ നോട്ടുകളില്‍ എത്ര തിരിച്ചെത്തിയെന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ മറുപടി റിസര്‍വ് ബാങ്കിനില്ല. തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന പ്രക്രിയ പൂര്‍ത്തിയായിട്ടില്ലെന്നും വൈകാതെ കണക്ക് പുറത്തുവിടുമെന്നുമാണ് ആര്‍ ഗാന്ധി പറഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top