കൊടകര കുഴല്‍പ്പണക്കേസ്: തുടരന്വേഷണത്തിന് പോലീസിന് നിയമോപദേശം

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സര്‍ക്കാറിന് നിയമോപദേശം. ബി ജെ പി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി ജി പി), ഈ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ടുപോകാമെന്നും നിയമോപദേശം നല്‍കി. നിയമോപദേശം ലഭിച്ചതിന് പിന്നാലെ അന്വേഷണ ചുമതലയുള്ള ഡിവൈ എസ് പി. വി കെ രാജു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഹൈക്കോടതിയിലെ ഡി ജി പിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഉടന്‍ ചേരും. ഇതിന് ശേഷം ജെ എഫ് എം കോടതിയില്‍ തുടരന്വേഷണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനും തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്താനുമാണ് പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നത്. കവര്‍ച്ചാ കേസിനെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൊണ്ടുവന്ന ഹവാലാ പണവുമായി ബന്ധപ്പെടുത്തി എങ്ങനെ അന്വേഷിക്കുമെന്നത് സംബന്ധിച്ചാണ് ഡി ജി പി ഓഫീസിനോട് അഭിപ്രായം തേടിയത്.

കവര്‍ച്ചാ കേസുമായി ബന്ധപ്പെടുത്തി ഇതന്വേഷിച്ചാല്‍ ഭാവിയില്‍ അതിന്റെ സാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ നിയമോപദേശത്തില്‍ ഇതിനുകൂടി മറുപടി തേടിയിരുന്നു.

ഇതിനിടെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് പലയിടങ്ങളിലായി ബി ജെ പിക്കായി ഹവാലാ പണം എത്തിച്ചെന്ന ഇടനിലക്കാരന്റെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങളും പുറത്തുവന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top