കുഴല്‍പ്പണക്കേസ്: ബിജെപിയില്‍ പൊട്ടിത്തെറി

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഒബിസി മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരായ നിലപാട് ഋഷി പല്‍പ്പു സ്വീകരിച്ചിരുന്നു.

ആറ് വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. നേരത്തെ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍, തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ കുത്തിയതുമായി ബന്ധപ്പെട്ട് പരാമര്‍ശമുണ്ടായിരുന്നു. മാത്രമല്ല, തൃശൂര്‍ ജില്ലാ കമ്മറ്റി ഭരണം വളരെ മോശമാണെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സസ്പന്‍ഷന്‍.

അതേസമയം കുഴല്‍പ്പണ സംഘത്തിന് തൃശ്ശൂരില്‍ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് താന്‍ തന്നെയെന്ന് തിരൂര്‍ സതീഷ് മൊഴി നല്‍കിയതായാണ് വിവരം. ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് മുറിയെടുത്തത്.

ആര്‍ക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നെന്നുമാണ് സതീഷിന്റെ മൊഴി. ഓഫീസ് സെക്രട്ടറിയായത് 4 മാസം മുമ്പ് മാത്രമാണെന്നും അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും സതീഷ് അന്വേഷണ സംഘത്തിനെ അറിയിച്ചതായാണ് വിവരം.

തിരൂര്‍ സതീഷിനെ ചോദ്യം ചെയ്ത് ശേഷം വിട്ടയച്ചു. അതേ സമയം കേസില്‍ ബി.ജെ.പി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്.

ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണു പരാതി പൊലീസിനു ലഭിച്ചതെങ്കിലും ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top