‘ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീര്‍ച്ച’: എം സ്വരാജ്

തൊടുപുഴ: ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറിപ്പുമായി സിപിഐഎം നേതാവ് എം സ്വരാജ്. പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളുമായി ചേര്‍ന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികള്‍ മുഴുവന്‍ മനുഷ്യരെയുമാണ് വെല്ലുവിളിയ്ക്കുന്നതെന്ന് എം. സ്വരാജ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സ്വരാജിന്റെ അഭിപ്രായ പ്രകടനം.

എം സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊലയാളികള്‍ ഇത്തവണ ഇളം ചോര നുണഞ്ഞത് പൈനാവിലാണ്.
ജീവിതത്തിന്റെ വസന്തകാലത്ത് ക്രൂരന്മാര്‍ തല്ലിക്കൊഴിച്ചത് ധീരജ് എന്ന ഉശിരനായ വിദ്യാര്‍ത്ഥി നേതാവിനെ, കലാലയത്തിന്റെ കണ്ണിലുണ്ണിയെ.
കലാലയങ്ങളെ കുരുതിക്കളമാക്കാന്‍ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകള്‍ കെ എസ് യു വിനെ വെറുത്തു തുടങ്ങിയത്.
ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിര്‍ത്താന്‍ വിദ്യാര്‍ത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോള്‍ കെ എസ് യു വിന്റെ വിജയങ്ങള്‍ പഴങ്കഥയായി മാറി.

കേരളീയ കലാലയങ്ങളുടെ മൂലയില്‍ പോലും ഇടമില്ലാത്തവരായി ഇന്ന്
കെ എസ് യു മാറിക്കഴിഞ്ഞു. കലാലയങ്ങളില്‍ വെറുക്കപ്പെട്ടവരായി മാറിയിട്ടും ഇക്കൂട്ടര്‍ കൊലക്കത്തി താഴെ വെയ്ക്കുന്നില്ല. ചരിത്രത്തില്‍ നിന്നും ഒരു പാഠവും പഠിയ്ക്കുന്നുമില്ല. പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളുമായി ചേര്‍ന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികള്‍ മുഴുവന്‍ മനുഷ്യരെയുമാണ് വെല്ലുവിളിയ്ക്കുന്നത്. മാനവരാശിയുടെയാകെ ശത്രുക്കളായ കോണ്‍ഗ്രസ് നരാധമന്‍മാര്‍ക്കെതിരെ, കൊടിയ നരഹത്യകള്‍ക്കെതിരെ ഈ നാടുണരും.

കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീര്‍ച്ച. കൊലക്കത്തിയുടെ മുന്നിലും വെണ്‍പതാകയേന്തി പൊരുതിനില്‍ക്കുന്ന SFI
പോരാളികള്‍ക്ക്, ത്യാഗ സഹനങ്ങളുടെ ആള്‍രൂപങ്ങള്‍ക്ക് അഭിവാദനങ്ങള്‍…
മരണത്തെ തോല്‍പിച്ച അനശ്വര രക്തസാക്ഷി സ. ധീരജിന് രക്താഭിവാദനങ്ങള്‍…

Share news
error: Content is protected !!
Scroll to Top