കേരളം ചെമ്പട്ടണിഞ്ഞു

സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 99 എണ്ണത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് മുന്നേറിയിരിക്കുന്നു. കേവലം 41 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് സ്വാധീനമുറപ്പിക്കാനായത്. ഒരു സീറ്റു പോലും നേടാന്‍ കഴിയാതെ എന്‍.ഡി.എ തകര്‍ന്നടിയുകയും ചെയ്തു.

വടക്കന്‍ കേരളത്തില്‍ ലീഗ് കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കി, ഒപ്പം വമ്പന്‍ന്മാരെ പോലും വിറപ്പിക്കുവാനും ഇടതുമുന്നണിയ്ക്കായി. വടകര മാത്രമാണ് വടക്കന്‍ കേരളത്തില്‍ ഒപ്പം ചേര്‍ക്കാന്‍ കഴിയാതിരുന്നത്. മധ്യകേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കളമശ്ശേരിയിലും തൃശ്ശൂരിയിലും തൃത്താലയിലും ചെങ്കൊടിപ്പാറി. ലൈഫ് മിഷന്‍ അഴിമതി ഉയര്‍ത്തിയ വടക്കാഞ്ചേരിയില്‍ അനിക്കരയെ അട്ടിമറിയ്ക്കാന്‍ കഴിഞ്ഞതും വിജയകിരീടത്തില്‍ ചേര്‍ത്തുവെച്ച പൊന്‍തൂവലാണ്. അട്ടിമറി ഉണ്ടാകുമെന്ന് ഭയപ്പെട്ട ആലപ്പുഴയും, പത്തനംതിട്ടയും അക്ഷരാര്‍ത്ഥത്തില്‍ ചുവന്ന് തുടുത്തു. കൊല്ലത്ത് കരുനാഗപ്പള്ളിയും കുണ്ടറയും കൈവിട്ടപ്പോഴും ജില്ലയുടെ ഇടത് മനസ് ചലച്ചില്ല.

തിരുവനന്തപുരത്ത് അരുവിക്കരയിലും നേമത്തും അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. ജി കാര്‍ത്തികേയന്റെ മകന്‍ കെ സ് ശബരിനാഥനെ നേരിടാന്‍ പാര്‍ട്ടിയിലെ പ്രാദേശിക എതിര്‍പ്പുകള്‍ പോലും മറികടന്നാണ് ജി സ്റ്റീഫനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ആ തീരുമാനം തെറ്റിയില്ലെന്ന ഉറപ്പിക്കുന്നതാണ് ഈ വിജയം . നേമത്തെ ബി ജെ പി യെ പരാജയപ്പെടുത്തിയതിന്റെ പൂര്‍ണ്ണ ക്രഡിറ്റും ഇടതുപക്ഷത്തിന് അവകാശപ്പെടാം.

33 സിറ്റിംഗ് എംഎല്‍എ മാരെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട തീരുമാനവും തെറ്റിയില്ല. 5 മന്ത്രിമാര്‍ മത്സരത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ മത്സരിച്ച മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്.
വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും അധികാരത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രതീതിപോലും ഉണ്ടാക്കുവാന്‍ യു ഡി എഫ് കഴിഞ്ഞില്ല.

Share news
error: Content is protected !!
Scroll to Top