കോവിഡ്: ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരിലും ഇനി പരിശോധന; മാര്‍ഗ്ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി. കാറ്റഗറി എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരില്‍ പോലും ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്നവരെ 24 – 48 മണിക്കൂര്‍ കൂടുമ്പോള്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. കോവിഡ് ലക്ഷണങ്ങള്‍ കൂടുതലായി പ്രകടിപ്പിച്ചാല്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നല്‍കേണ്ട മരുന്നുകള്‍ സംബന്ധിച്ചും പ്രത്യേക നിര്‍ദേശങ്ങളുണ്ട്.

കോവിഡ് സ്ഥിരീകരിച്ച് സി കാറ്റഗറിയില്‍ വാരുന്ന ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫാബി പിറാവിന്‍, ഐവര്‍മെക്സിന്‍ എന്നീ മരുന്നുക: നല്‍കാവുന്നതാണ്. ഗുരുതരാവസ്ഥയില്‍ കഴിയുകയും ഓക്സിജന്‍ ആവശ്യമുള്ളവര്‍ക്കുമാണ് റെംഡിസിവര്‍ നല്‍കുക. പ്ലാസ്മ തെറാപ്പി ആവശ്യമെങ്കില്‍ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കാവുന്നതാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ചെറിയ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പോലും അതിവേഗത്തില്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ അധികൃതര്‍ പുറത്തിറക്കിയത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8122 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 2,18,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,81,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top