പാല്‍പ്പൊടി നിര്‍മാണത്തില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക്; മൂര്‍ക്കനാട് പാല്‍പ്പൊടി ഫാക്ടറി ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യും

സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന അധികം പാല്‍ പാല്‍പ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി നിര്‍മാണം പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പെരിന്തല്‍മണ്ണ താലൂക്കിലെ മൂര്‍ക്കനാട്ട് 12.4 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മില്‍മ ഡയറി പ്ലാന്റിനോട് ചേര്‍ന്നാണ് പാല്‍പ്പൊടി ഫാക്ടറി. ഒരു ലക്ഷം ലിറ്റര്‍ പാലില്‍ നിന്നും 10 മെട്രിക് ടണ്‍ പാല്‍പ്പൊടിയാണ് പ്രതിദിന ഉല്‍പാദനശേഷി.

131.03 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുവേണ്ടി സ്റ്റേറ്റ് പ്ലാന്‍ ഫണ്ട് വഴി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (ആര്‍.ഐ.ഡി.എഫ്) യില്‍ നിന്ന് 32.72 കോടി രൂപയും മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ വിഹിതമായ 83.31 കോടി രൂപയും ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ആലപ്പുഴയിലുള്ള മില്‍മയുടെ ആദ്യ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി പ്രവര്‍ത്തനരഹിതമായതോടെ പാല്‍ തമിഴ്നാട്ടില്‍ എത്തിച്ചായിരുന്നു പാല്‍പ്പൊടി നിര്‍മിച്ചിരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അതിന് കഴിയാതെ വന്നതോടെ മലബാര്‍ യൂണിയന്‍ പ്രതിസന്ധിയിലായിരുന്നു. പുതിയ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി നിലവില്‍ വരുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമാകും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top