സംസ്ഥാനത്ത് അധിക ഇളവുകളില്ല; വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ പുതിയ ഇളവുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍. ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അവലോകന യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് യോഗത്തില്‍ തീരുമാനമായത്.

ബക്രീദുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ഇന്ന് അവസാനിക്കും. 18,19,20 എന്നീ തിയ്യതികളിലായാണ് ഇളവ് അനുവദിച്ചത്.

ടി.പി.ആര്‍. 15 ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തുവെന്നും ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.ആര്‍. ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

മതപരമോ അല്ലാതെയോ ഉള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ജീവിക്കാനുള്ള മൗലികാവകാശത്തെ തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്ഥിതി ഗുരുതരമായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഈ നയങ്ങളുടെ ഫലമായി, അനിയന്ത്രിതമായ രീതിയില്‍ രോഗം പടര്‍ന്നുപിടിക്കുകയാണെങ്കില്‍, പൊതുജനങ്ങള്‍ക്ക് തങ്ങളെ സമീപിക്കാമെന്നും വിഷയത്തില്‍ തക്കതായ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.

ഹര്‍ജി നേരത്തെ വന്നിരുന്നെങ്കില്‍ ഇളവ് റദ്ദാക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. നേരത്തെ ബക്രീദ് ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു.

വ്യവസായിയായ ന്യൂഡല്‍ഹി സ്വദേശി പി കെ ഡി നമ്പ്യാര്‍ ആണ് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ കേരളത്തിലാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബക്രീദിനോടനുബന്ധിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കടകള്‍ എല്ലാം തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാം തരംഗം പടിവാതിലില്‍ എത്തിനില്‍ക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

 

 

Share news
error: Content is protected !!
Scroll to Top