അമ്മയാകണോ? അവൾ തീരുമാനിക്കട്ടെ; ‘ചരിത്രം കുറിച്ച്’ വനിതാ ശിശുക്ഷേമ വകുപ്പ്

തിരുവനന്തപുരം: അമ്മയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അന്തിമ അവകാശം സ്ത്രീയ്ക്ക് മാത്രമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുമായി വനിതാ ശിശുക്ഷേമ വകുപ്പ്. വിവാഹിതയാണെങ്കലും അവിവാഹിതയാണെങ്കിലും ഗര്‍ഭം നിലനിര്‍ത്തണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീയ്ക്കു മാത്രമാണെന്നും ഇത് സ്ത്രീയുടെ നിയമപരമായ അവകാശമാണെന്നും വ്യക്തമാക്കുന്നതാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ള പോസ്റ്റര്‍. കേരള സര്‍ക്കാര്‍ വകുപ്പ് പ്രചരിപ്പിക്കുന്നത് ‘വിപ്ലവകരമായ ആശയ’മാണെന്ന അഭിപ്രായവുമായി നിരവധി പേരാണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.

ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം ചെയ്യണോ എന്ന്…

Posted by Department of Women and Child Development on Friday, 2 April 2021

സ്ത്രീസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ആപ്തവാക്യവുമായി നിരവധി പോസ്റ്ററുകള്‍ ഇതിനോടകം വകുപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇവയില്‍ പല പോസ്റ്ററുകള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടാനും സാധിച്ചിരുന്നു. ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലായി പുറത്തു വന്ന പോസ്റ്ററാണ് അമ്മയാകാനുള്ള സ്ത്രീയുടെ അവകാശവും അധികാരവും സംബന്ധിച്ചുള്ളത്.

അമ്മയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോടു വിട്ടുവീഴ്ച വേണ്ടെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ഗര്‍ഭപരിശോധന കിറ്റിന്റെ ചിത്രം സഹിതമുള്ള പോസ്റ്ററാണ് വകുപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്.’ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ‘നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്.’ പോസ്റ്റില്‍ വ്യക്തമാക്കുന്നു. #ഇനിവേണ്ടവിട്ടുവീഴ്ച എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പമുണ്ട്.

അതേസമയം, ഗര്‍ഭഛിദ്രം അടക്കമുള്ള നിയമപരമായ നടപടികളെ പിന്തുണയ്ക്കുന്ന പോസ്റ്റിനെതിരെ വിമര്‍ശനവുമായും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top